മധ്യപ്രദേശിലെ ഷിയോപൂരിൽ നദിയില്‍ കുളിക്കാനിറങ്ങിയ പത്ത് വയസുകാരനെ മുതല ആക്രമിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അന്താര്‍ സിംഗ് എന്ന കുട്ടിയെ മുതല ആക്രമിച്ചത്. മുതല കുട്ടിയെ നദിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ വീട്ടുകാരെയും ബന്ധുക്കളെയും വിളിച്ചുകൂട്ടി വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി കരയിൽ പിടിച്ചിടുകയായിരുന്നു. അതിനിടെ, സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അലിഗേറ്റർ വിഭാഗം സംഘവും പൊലീസ് സംഘവും സ്ഥലത്തെത്തി. ഗ്രാമവാസികളുടെ പിടിയിൽ നിന്ന് മുതലയെ മോചിപ്പിക്കാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും നാട്ടുകാർ വിസമ്മതിച്ചു. മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാര്‍. കുട്ടിയെ തുപ്പിയാൽ മാത്രമേ മുതലയെ വിട്ടുനൽകൂ എന്നും വീട്ടുകാര്‍ അറിയിച്ചു.
എസ്.ഡി.ആര്‍.എഫ് സംഘത്തിന്റെ നേതൃത്വത്തില്‍ കുട്ടിക്കുവേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. സന്ധ്യ വരെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മുതല കുട്ടിയെ പിടികൂടിയിട്ടുണ്ടെങ്കിലും ഒരിക്കലും വിഴുങ്ങാന്‍ സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥര്‍ ഗ്രാമവാസികളോട് പറഞ്ഞു. കുട്ടി നദിയുടെ ആഴമേറിയ ഭാഗത്തേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. നൂറുകണക്കിന് മുതലകൾ നദിയിലുണ്ടെന്നും മനുഷ്യരെ ആക്രമിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം മുതല കുട്ടിയെ ജീവനോടെ വിഴുങ്ങുന്നത് കണ്ടതായി ഗ്രാമവാസികളിൽ ചിലർ അവകാശപ്പെട്ടു.