പാക്കിസ്ഥാനില്‍ 97പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടം; പൈലറ്റ്മാരുടെ അശ്രദ്ധ

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കഴിഞ്ഞ മാസം 97 പേരുടെ മരണത്തിനിടയാക്കി തകര്‍ന്നുവീണ യാത്രാവിമാനത്തിലെ പൈലറ്റുമാര്‍ അമിത ആത്മവിശ്വാസവും ശ്രദ്ധക്കുറവുമാണ് ദുരന്തത്തിനു കാരണമായതെന്ന് പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട്. പൈലറ്റ്മാര്‍ യാത്രയിലുടനീളം കോവിഡിനെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നുവെന്നും വിമാനത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധിച്ചിരുന്നില്ലെന്നും കണ്ടെത്തല്‍. വ്യോമയാനമന്ത്രി ഗുലാം സര്‍വര്‍ ഖാന്‍ ആണ് ഇക്കാര്യം പാക്ക് പാര്‍ലമെന്റിനെ അറിയിച്ചത്.

മേയ് 22ന് ലാഹോറില്‍നിന്നു കറാച്ചിയിലേക്കു പറന്ന എ320 എയര്‍ബസ് ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പ് കറാച്ചിയിലെ ജിന്ന വിമാനത്താവളത്തിനു സമീപം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. 91 യാത്രക്കാരും 8 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. 97 പേര്‍ മരിച്ചു. രണ്ട് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

വിമാനം ഉയര്‍ത്താന്‍ കണ്‍ട്രോള്‍ ടവറില്‍നിന്ന് നിര്‍ദേശിച്ചെങ്കിലും സാരമില്ല, ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാം എന്നായിരുന്നു മറുപടി. അമിത ആത്മവിശ്വാസമായിരുന്നു പൈലറ്റുമാര്‍ക്കെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

എയര്‍ ട്രാഫിക് കണ്‍ട്രോളും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ലാന്‍ഡിങ് ശ്രമത്തിനിടെ വിമാനത്തിന്റെ എന്‍ജിനുകള്‍ക്കു തകരാറു സംഭവിച്ച കാര്യം ട്രാഫിക് കണ്‍ട്രോളര്‍മാര്‍ പൈലറ്റുമാരെ അറിയിച്ചില്ലെന്നും മന്ത്രി പറഞ്ഞു. പൈലറ്റുമാരും ട്രാഫിക് കണ്‍ട്രോളര്‍മാരുമായുള്ള ആശയവിനിമയം റെക്കോര്‍ഡ് ചെയ്തതു താന്‍ കേട്ടുവെന്നും മന്ത്രി പറഞ്ഞു.

Top