US airstrike threatens to derail week old Syrian cease fire

ഡമാസ്‌കസ്: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി ആശങ്കയിലാക്കി സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം. സൈനിക ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ 83 സിറിയന്‍ സൈനികര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, ഐഎസ് കേന്ദ്രമാണെന്ന ധാരണയിലാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് അധികൃതരുടെ വിശദീകരണം.

കിഴക്കന്‍ സിറിയയിലെ ദൈര്‍ അസ്സൂര്‍ പട്ടണത്തിലെ സൈനിക ക്യാമ്പിന് നേരെയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത് . സിറിയയില്‍ സംഘര്‍ഷമാരംഭിച്ച ശേഷം ബശ്ശാറുല്‍ അസദ് സൈന്യത്തിനു നേരെ അമേരിക്ക നേരിട്ട് നടത്തുന്ന ആദ്യ ആക്രമണമാണിത്. ആക്രമണത്തോടെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി സംബന്ധിച്ച് ആശങ്കകള്‍ ശക്തമായി. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ ആക്രമണം നടത്തിയത് ദുരൂഹമാണെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യ രാഷ്ട്രസഭാ രക്ഷാസമിതി അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

ഇറാഖില്‍നിന്നത്തെിയ നാല് അമേരിക്കന്‍ യുദ്ധവിമാനങ്ങളാണ് സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയത്. ഐഎസ് കേന്ദ്രമാണെന്ന ധാരണയിലാണ് ആക്രമണം നടത്തിയതെന്നും അബദ്ധത്തില്‍ സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡര്‍ സാമന്ത പവര്‍ പ്രതികരിച്ചു. അതേസമയം 83 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടത് കയ്യബദ്ധമാണെന്ന് പറയുന്നത് പരിഹാസ്യമാണെന്നായിരുന്നു സിറിയന്‍ സര്‍ക്കാറിന്റെ പ്രതികരണം. രക്ഷാസമിതിയെ നോക്കു കുത്തിയാക്കുന്നതിന് തുല്യമാണ് അമേരിക്കന്‍ നടപടിയെന്ന് ഐക്യരാഷ്ട്ര സഭയിലെ സിറിയന്‍ അംബാസഡര്‍ ബശ്ശാറുല്‍ ജഅഫരി പ്രതികരിച്ചു.

Top