96,317.65 കോടി അടിസ്ഥാനവിലയിൽ ടെലികോം ലേലംനടത്താൻ കേന്ദ്രം

ടെലികോം മേഖലയില്‍ എല്ലാവര്‍ഷവും സ്‌പെക്‌ട്രം ലേലം നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി 96,317.65 കോടി അടിസ്ഥാന വിലയില്‍ നടപ്പുവര്‍ഷം ലേലംനടത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. മേഖല തിരിച്ചാവും ലേലമെന്നും നിലവിലുള്ള സര്‍വീസ് പ്രൊവൈഡര്‍മാര്‍ മാറുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെയാവും മാറ്റം നടപ്പാക്കുകയെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ പറഞ്ഞു.

800, 900, 1800, 2300, 2500, 3300 മെഗാ ഹെര്‍ട്‌സിലും 26 ജിഗാഹെര്‍ട്‌സിലും ഉള്ള ബാന്‍ഡാണ് ലേലം ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു. ഫിഷറീസ് മേഖല പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരും. ഇന്‍ഷുറന്‍സ് മുതല്‍ സംരംഭം തുടങ്ങുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഇതിലൂടെ നടപ്പാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം തൊഴില്‍ സൃഷ്ടിക്കാനുള്ള രീതിയില്‍ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

യാത്രയും ചരക്കുനീക്കവും സുഗമമാക്കാൻ ആറുപാതകള്‍ ഇരട്ടിപ്പിക്കുന്നതിന് 12,432 കോടിയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരംനല്‍കി. രാജസ്ഥാന്‍, അസം, തെലങ്കാന, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, നാഗാലാന്‍ഡ് എന്നീ ആറു സംസ്ഥാനങ്ങളിലെ 18 ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ആറുപദ്ധതികള്‍ വഴി റെയില്‍വേ ശൃംഖല 1020 കിലോമീറ്റര്‍ വര്‍ധിപ്പിക്കും. സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഏകദേശം മൂന്നുകോടി തൊഴില്‍ദിനങ്ങളും നല്‍കും.

 

Top