malayali women killed

കോയമ്പത്തൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് മേട്ടുപ്പാളയത്ത് യുവാവ് മലയാളി യുവതിയെ കുത്തിക്കൊന്നു.

പാലക്കാട് ഒലവക്കോട് സ്വദേശി സോമസുന്ദരത്തിന്റെ മകള്‍ ധന്യയാണ് (23) ബുധനാഴ്ച വൈകിട്ട് കുത്തേറ്റ് മരിച്ചത്.

സംഭവത്തില്‍ പാലക്കാട് പുത്തൂര്‍ സ്വദേശി ശക്കീറിനെ (27) പോലീസ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ പിടികൂടിയെങ്കിലും വിഷവസ്തു കഴിച്ച് ഗുരുതരാവസ്ഥയലായ ഇയാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വളരെക്കാലമായി ശക്കീര്‍ ധന്യയോട് പ്രണയാഭ്യാര്‍ത്ഥന നടത്തുന്നു. എന്നാല്‍ അടുത്തിടെ മറ്റൊരാളുമായി ധന്യയുടെ വിവാഹനിശ്ചയം നടന്നിരുന്നു. ഇതാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. ധന്യയുടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് പ്രതി കൃത്യം നിര്‍വഹിച്ചത്.

പാലക്കാട് ഒലവക്കോട് പുതുപ്പെരിയാര്‍ സ്വദേശിയായ സോമസുന്ദരവും കുടുംബവും 33 വര്‍ഷത്തോളമായി മേട്ടുപ്പാളയത്തായിരുന്നു താമസം. പൊംഗലൂരിലെ ഒരു ഐടി കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു ധന്യ.

മലയാളിയായ അധ്യാപകനുമായി ധന്യയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ഇതിനു ശേഷം പ്രതി ദിവസങ്ങളായി വീടിന്റെ പരിസരത്ത് മദ്യപിച്ച് നടന്നിരുന്നതായി പറയപ്പെടുന്നു.

കൊലപാതകത്തിന് ശേഷം പാലക്കാട്ടേക്ക് കടന്ന യുവാവ് പോലീസിനെ കണ്ട് ചാണകത്തിന് പകരമായി ഉപയോഗിക്കുന്ന രാസവസ്തു (ചാണി പൗഡര്‍) കഴിക്കുകയായിരുന്നു. ഇയാള്‍ ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

കോയമ്പത്തൂരിലെ ബനിയന്‍ കമ്പനിയിലും ചായക്കടയിലുമായി ജോലി ചെയ്ത് വരികയായിരുന്നു ശക്കീര്‍.

ധന്യയുടെ മൃതദേഹം ഇപ്പോള്‍ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ധന്യയുടെ പിതാവ് സോമസുന്ദരം അണ്ണൂരില്‍ തന്നെ ടെയ്‌ലറായും മാതാവ് ശാരദ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തും വരികയായിരുന്നു.

Top