CBI CAMP OFFICE-NOTICE

കണ്ണൂര്‍ : തലശേരിയിലെ സിബിഐ ക്യാംപ് ഓഫീസിന് പൊതുമരാമത്തിന്റെ നോട്ടിസ്.രണ്ടു വര്‍ഷത്തെ വാടക കുടിശ്ശിക നല്‍കിയില്ലെങ്കില്‍ റസ്റ്റ് ഹൗസില്‍ തുടരാനാകില്ലെന്നറിയിച്ചാണ് നോട്ടിസ് നല്‍കിയത്. മൂന്നു മുറികള്‍ക്ക് എട്ടുലക്ഷത്തോളം രൂപയാണ് കുടിശ്ശികയായി സിബിഐ നല്‍കാനുള്ളത്.

സിപിഎം നേതാക്കള്‍ പ്രതിക്കൂട്ടിലായ കതിരൂര്‍ മനോജ്, ഷുക്കൂര്‍, പയ്യോളി മനോജ് വധക്കേസുകള്‍ അന്വേഷിക്കുന്നത് ഇതേ ഓഫീസിന്റെ പരിധിയിലാണ്.

കതിരൂര്‍ മനോജ്, പയ്യോളി മനോജ്, ഷുക്കൂര്‍ വധക്കേസുകള്‍ തുടങ്ങി നിരവധി കേസുകള്‍ അന്വേഷിക്കുന്നത് ഈ ഓഫിസാണ്.

2014 ഓഗസ്റ്റിലാണ് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ സിബിഐ ക്യാംപ് ഓഫിസ് തുറന്നത്. പ്രധാനപ്പെട്ട വിവിധ കൊലപാതകക്കേസുകള്‍ അന്വേഷിച്ചിരുന്നത് ഈ ക്യാംപ് ഓഫിസാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി വാടകയിനത്തില്‍ ഒരു രൂപ പോലും സിബിഐ അടച്ചിരുന്നില്ല. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം ചേര്‍ന്ന പൊതുമരാത്ത് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാടക പിരിച്ചെടുക്കാനും ധാരണയായി.

ഇതിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരി ക്യാംപ് ഓഫിസിലേക്കും തിരുവനന്തപുരത്ത് സിബിഐ ഓഫിസിലേക്കും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നോട്ടിസ് അയച്ചിരിക്കുന്നത്. ഉടന്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ റസ്റ്റ് ഹൗസില്‍നിന്നും ഇറങ്ങിത്തരണമെന്നാണു നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Top