‘ലൈഗറി’ന്റെ 90 ശതമാനം പ്രദര്‍ശനവും റദ്ദാക്കി

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ‘ലൈഗര്‍’ പരാജയത്തിലേക്ക്. ചിത്രത്തിന്റെ 90 ശതമാനം പ്രദര്‍ശങ്ങളും റദ്ദാക്കിയിരിക്കുകയാണ്. തിയേറ്ററുകളില്‍ ആളില്ലാത്ത സാഹചര്യത്തില്‍ പ്രധാനമായും തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഷോയാണ് റദ്ദാക്കിയത്. ഇതോടെ വിജയ് ദേവരകൊണ്ടയുടെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയ ചിത്രമായിരിക്കുകയാണ് ലൈഗര്‍.

aആഗസ്റ്റ് 25 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് തെന്നിന്ത്യയില്‍ നിന്നും ആദ്യ ദിനത്തില്‍ 17 കോടി നേടാനായി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രം ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തുന്ന കാഴ്ചയാണുണ്ടായത്. നാല് ദിവസം പിന്നിടുമ്പോള്‍ 26.5 കോടി രൂപയാണ് കളക്ഷന്‍. അഞ്ചാം ദിവസം അവസാനിക്കുമ്പോള്‍ ചിത്രം 27.5 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിതരണക്കാര്‍ക്ക് 50 കോടിയോളം രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ലൈഗറിന്റെ ഇതുവരെയുള്ള ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 45 കോടിയ്ക്ക് അടുത്താണ്.

ലൈഗറിന്റെ പരാജയത്തില്‍ പ്രതികരിച്ച് നിര്‍മ്മാതാവ് ചാര്‍മ്മി രംഗത്തെത്തിയിരുന്നു. ഒരേ മാസം ഇറങ്ങിയ മൂന്ന് തെന്നിന്ത്യന്‍ ചിത്രങ്ങള്‍ മികച്ച വിജയം നേടുമ്പോള്‍ ബോളിവുഡിന് സംഭവിക്കുന്നത് മനസ്സിലാകുന്നില്ലെന്നാണ് വിഷയത്തില്‍ ചാര്‍മി പ്രതികരിച്ചത്. ‘ഓഗസ്റ്റില്‍ റിലീസ് ചെയ്ത’ബിംബിസാര’, ‘സീതാ രാമം’, ‘കാര്‍ത്തികേയ 2′ ഈ മൂന്ന് തെന്നിന്ത്യന്‍ സിനിമകളും വമ്പന്‍ കളക്ഷന്‍ ആണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. ഇതും ഈ രാജ്യത്ത് തന്നെയാണ് സംഭവിക്കുന്നത്. ഈ സ്ഥിതി മനസിലാക്കാന്‍ സാധിക്കില്ല. സൗത്തില്‍ ഉള്ളവര്‍ സിനിമാ പ്രാന്തന്മാരാണ് എന്ന് നമുക്ക് കരുതാന്‍ കഴിയില്ലല്ലോ. ഇത് ഭയാനകവും നിരാശാജനകവുമാണ്’ എന്ന് ചാര്‍മി വ്യക്തമാക്കിയിരുന്നു.

Top