വാഷിങ്ടന്‍: യുഎസ് സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ തൊണ്ണൂറിലധികം ഐഎസ് ഭീകരര്‍കൊല്ലപ്പെട്ടന്ന് അഫ്ഗാന്‍ അധികൃതര്‍.
കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു യുഎസ് നടത്തിയ ആക്രമണത്തിലാണ് ഇത്രയധികം ഭീകരര്‍ കൊല്ലപ്പെട്ടത്.
അണുബോംബല്ലാത്ത ഏറ്റവും വലിയ ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം. ഗള്‍ഫ് യുദ്ധവേളയില്‍ 2003ലാണ് ഈ ബോംബ് അഫ്ഗാന്‍ മേഖലയില്‍ എത്തിച്ചത്. എന്നാല്‍, യുദ്ധത്തില്‍ ഇത് ഉപയോഗിച്ചില്ല. എന്നാല്‍, എവിടെയാണ് ഈ ബോംബ് സൂക്ഷിച്ചിരുന്നതെന്നു വെളിപ്പെടുത്തിയിരുന്നില്ല.
‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്നറിയപ്പെടുന്ന ജിബിയു43 ബോംബ്, അഫ്ഗാന്‍ യുദ്ധത്തില്‍ ആദ്യമായാണ് യുഎസ് പ്രയോഗിച്ചത്.
പാക്ക് അതിര്‍ത്തിക്കു സമീപം നന്‍ഗഹര്‍ പ്രവിശ്യയില്‍ ഐഎസ് ഭീകരരുടെ ഒളിത്താവളങ്ങളായ ഗുഹകളാണ് ആക്രമിച്ചതെന്നും യുഎസിന്റെ എംസി130 വിമാനത്തില്‍നിന്നാണ് ഇതു വര്‍ഷിച്ചതെന്നും പെന്റഗണ്‍ വക്താവ് അറിയിച്ചു. ഐഎസ് ഭീകരരെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണം വന്‍ വിജയമായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.
പത്തു മീറ്ററിലേറെ നീളം വരുന്ന ബോംബ് ആറടിയോളം ഭൂമിക്കടിയിലേക്കു തുരന്നിറങ്ങി സ്‌ഫോടനം നടത്തുന്നത്. ഇതു ഭൂകമ്പസമാനമായ ആഘാതം സൃഷ്ടിക്കും. വിദൂരനിയന്ത്രിതമായ ഈ ബോംബ് വീഴുന്ന സ്ഥലത്തുനിന്നു ചുറ്റുപാടും വൃത്താകൃതിയില്‍ ഒന്നര കിലോമീറ്ററോളം നാശം വിതയ്ക്കും. 11 ടണ്‍ ഭാരം വരുന്നതാണു ജിബിയു43. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമയില്‍ പ്രയോഗിച്ചതു 15 ടണ്‍ ബോംബായിരുന്നു.