ശ്രീനഗർ: കാഷ്മീർ താഴ് വരയിൽ കഴിഞ്ഞ ആറു മാസത്തിനിടെ തീവ്രവാദികൾക്കൊപ്പം ചേർന്നത് ഒമ്പതു പോലീസ് ഉദ്യോഗസ്ഥർ. പുതുതായി ചുമതലയേറ്റ ഐജിപി മുനീർ ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പോലീസുകാർ ആയുധവുമായി കടന്നുകളയുന്ന പ്രവണതയും യുവാക്കൾ തീവ്രവാദികൾക്കൊപ്പം ചേരുന്ന പ്രവണതയും മൂന്നു വർഷത്തിനിടെ വൻതോതിൽ വർധിച്ചിട്ടുണ്ടെന്നും മുനീർ ഖാൻ വ്യക്തമാക്കി.
ആയുധങ്ങളുമായി മുങ്ങിയ പോലീസുകാരൻ ഭീകരഗ്രൂപ്പായ ഹിസ്ബുൾ മുജാഹിദ്ദിനിൽ ചേർന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ബുദ്ഗാമിലെ പോലീസ് പോസ്റ്റിൽ നിന്നു സ്വന്തമാക്കിയ നാല് സർവീസ് റിവോൾവറുകളുമായി സയീദ് നവീദ് മുഷ്താഖ് എന്ന പോലീസുകാരനാണു കടന്നത്.
ബുദ്ഗാമിലെ ചന്ദപോറയിൽ എഫ്സിഐയുടെ സംഭരണകേന്ദ്രത്തിൽ കാവൽജോലിക്കു നിയോഗിക്കപ്പെട്ടിരുന്ന ഇയാൾ ശനിയാഴ്ചയാണു കടന്നുകളഞ്ഞത്. മുഷ്താഖ് ഭീകരസംഘടനയ്ക്ക് ഒപ്പംചേർന്നെന്ന് രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിച്ചു.
പോലീസിൽ നിന്ന് ആയുധങ്ങൾ കൈക്കലാക്കി ഭീകരർക്കൊപ്പം ചേരുന്ന സംഭവങ്ങൾ മുമ്പും പലതവണയുണ്ടായിട്ടുണ്ട്. പുൽവാമ സ്വദേശിയായ നസീർ അഹമ്മദ് പണ്ഡിറ്റ് എന്ന കോണ്‍സ്റ്റബിൾ രണ്ട് എകെ 47 റൈഫിളുകളുമായി 2015 ൽ കടന്നുകളഞ്ഞതാണ് ഇതിലൊന്ന്.
പിഡിപി മന്ത്രി അൽതാഫ് ബുഖാരിയുടെ വസതിയിൽനിന്നാണ് ഇയാൾ മുങ്ങിയത്. 2016 ഏപ്രിലിൽ ഷോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ നസീർ അഹമ്മദ് പണ്ഡിറ്റ് കൊല്ലപ്പെടുകയും ചെയ്തു.