ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ അമ്മയും പ്രായപൂര്‍ത്തിയാവാത്ത മകളും കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അഖിലേഷ് യാദവിന്റെ മന്ത്രിസഭാംഗമായ അസം ഖാന്‍ ആരോപിച്ചു.
യു.പിയിലെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണ് കൂട്ടമാനഭംഗമെന്ന് സംശയിക്കുന്നതായും ഖാന്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതോടൊപ്പം സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ നീക്കത്തിന്റെ ഫലമാണോയിതെന്നും അന്വേഷിക്കും.
യു.പിയില്‍ അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്ന ചിലര്‍ തരംതാണ ഇത്തരം പ്രവൃത്തികള്‍ക്ക് മുന്നില്‍ മുട്ടു മടക്കിയോ എന്ന് സംശയുമുണ്ട് അസം ഖാന്‍ പറഞ്ഞു.
യു.പി സര്‍ക്കാരിനെ ചെളി വാരിയെറിയാന്‍ എന്തും ചെയ്യാന്‍ പ്രതിപക്ഷം മടിക്കില്ല. വോട്ടിന് വേണ്ടി ആയിരം കലാപങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെങ്കില്‍ മുസാഫര്‍നഗര്‍. ഷാംലി, കൈറാന പോലുള്ള സംഭവങ്ങളും ഉണ്ടാവും.
അങ്ങനെയെങ്കിലും ബുലന്ദേശ്വര്‍ സംഭവവും എന്തുകൊണ്ട് ഉണ്ടായിക്കൂടാ. ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. പക്ഷേ അവര്‍ ഗാന്ധിയെ പോലും കൊന്നു കളഞ്ഞു. അസംഖാന്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹികാണ്‍പുര്‍ ദേശീയപാത 91ല്‍ വെള്ളിയാഴ്ച രാത്രി 1.30 നാണ് നോയിഡയില്‍ നിന്ന് ഷാജഹാന്‍പുരിലേക്ക് പോവുകയായിരുന്ന അമ്മയേയും മകളേയും അജ്ഞാതര്‍ കൂട്ടമാനഭംഗം ചെയ്തത്.
ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു ഇത്. കേസുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.