Maruti Suzuki Ignis ;To arrive at the end of this year

പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യ്ക്കും കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യ്ക്കുമുള്ള കനത്ത ബുക്കിങ് പരിഗണിച്ചു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുതിയ ഹാച്ച്ബാക്കായ ‘ഇഗ്‌നിസി’ന്റെ അരങ്ങേറ്റം വൈകിക്കുന്നു.

മുമ്പു നിശ്ചയിച്ചതിലും മൂന്നു മുതല്‍ ആറു മാസം വരെ വൈകിയാവും ‘ഇഗ്‌നിസ്’ വില്‍പ്പനയ്‌ക്കെത്തുകയെന്നാണു സൂചന. രാജ്യത്തെ വിപണി സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കിലും ഒരു ലക്ഷത്തോളം ബുക്കിങ്ങാണ് ‘ബലേനൊ’യും ‘വിറ്റാര ബ്രേസ’യും വാരിക്കൂട്ടിയത്.

ലഭ്യമായ ഉല്‍പ്പാദനശേഷി പൂര്‍ണമായും വിനിയോഗിച്ചാല്‍ മാത്രമേ വിപണിയുടെ ആവശ്യത്തിനൊത്ത് ഇരുമോഡലുകളും നിര്‍മിച്ചു നല്‍കാനാവൂ എന്നാണു മാരുതി സുസുക്കിയുടെ വിലയിരുത്തല്‍.

ഈ സാഹചര്യത്തിലാണ് ദീപാവലി നവരാത്രി ഉത്സവകാലത്ത് പുറത്തിറക്കാനിരുന്നു ‘ഇഗ്‌നിസ്’ അവതരണം വൈകിക്കാന്‍ കമ്പനി തീരുമാനിച്ചത്.

ഇക്കൊല്ലത്തെ ഉത്സവകാലം ഉപേക്ഷിച്ച് ‘ഇഗ്‌നിസി’നെ അടുത്ത വര്‍ഷം പുറത്തിറക്കാനാണു മാരുതി സുസുക്കിയുടെ പുതിയ പദ്ധതി.

സെപ്റ്റംബര്‍ അവസാനവാരം മുതല്‍ ‘ഇഗ്‌നിസ്’ ഉല്‍പ്പാദനം ആരംഭിക്കാനുള്ള മുന്‍തീരുമാനവും കമ്പനി മാറ്റിവച്ചിട്ടുണ്ട്; പുതിയ പദ്ധതി പ്രകാരം രണ്ടു മാസം വൈകി നവംബര്‍ അവസാനത്തോടെ മാത്രമാവും ‘ഇഗ്‌നിസ്’ നിര്‍മാണത്തിനു തുടക്കമാവുക.

പുതിയ കാറുകളുടെ അവതരണത്തിനു മുന്നോടിയെന്ന നിലയില്‍ അവയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം അനിവാര്യമാണ്.

എന്നാല്‍ ലക്ഷത്തോളം പേര്‍ ‘വിറ്റാര ബ്രേസ’യും ‘ബലേനൊ’യും സ്വന്തമാക്കാന്‍ കാത്തിരിക്കുകയും ഉത്സവകാലം അടുത്തെത്തുകയും ചെയ്യുമ്പോള്‍ ‘ഇഗ്‌നിസി’ന്റെ പരീക്ഷണ ഉല്‍പ്പാദനം നടത്തി ലഭ്യമായ ശേഷി പാഴാക്കുന്നതില്‍ അര്‍ഥമില്ലെന്നാണു മാരുതി സുസുക്കിയുടെ വിലയിരുത്തല്‍.

അതുകൊണ്ടുതന്നെ ‘ഇഗ്‌നിസ്’ അവതരണം മാറ്റി, നിലവില്‍ ‘വിറ്റാര ബ്രേസ’യ്ക്കും ‘ബലേനൊ’യ്ക്കുമുള്ള വിപണന സാധ്യത പരമാവധി പ്രയോജനപ്പെടുത്താനാണു കമ്പനി ലക്ഷ്യമിടുന്നത്.

‘ഇഗ്‌നിസി’ല്‍ നിന്നു പ്രതിവര്‍ഷം 60,000 – 80,000 യൂണിറ്റിന്റെ വില്‍പ്പനയാണു മാരുതി സുസുക്കി പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ തന്നെ ഉല്‍പ്പാദനശാലകളുടെ പരമാവധി ശേഷി വിനിയോഗിച്ച സ്ഥിതിയിലായതിനാല്‍ ഈ മോഡലിന്റെ ആവശ്യവും യഥാസമയം നിറവേറ്റാന്‍ കഴിയാതെ പോകുമോ എന്നതാണു മാരുതി സുസുക്കി നേരിടുന്ന വെല്ലുവിളി.

Top