Left movement in election result

തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഇടതിന് മേല്‍കൈ.

ഒറ്റപ്പാലം നഗരസഭ 29ആം വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി കെകെ രാമകൃഷ്ണന്‍ വിജയിച്ചു. 385 വോട്ടുകള്‍ക്കാണ് കെകെ രാമകൃഷ്ണന്റെ വിജയം.

ഇടുക്കി കൊക്കയാര്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കണ്ണൂര്‍ കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം പീടിക വാര്‍ഡ് എല്‍ഡിഎഫിലെ ഡി രമ 505 വോട്ടിന് നിലനിര്‍ത്തി.

ഓമശ്ശേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ഭാസ്‌കരന്‍ 77 വോട്ടിന് വിജയിച്ചു.

വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരവിള എല്‍ഡിഎഫിലെ റീന 45 വോട്ടിന് വിജയിച്ചു. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കില്‍ എല്‍ഡിഎഫിലെ സജിത 151 വോട്ടിന് വിജയിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ത്ഥി ആശാനാഥ് 71 വോട്ടിന് വിജയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പാപ്പനംകോട് വാര്‍ഡ്.

ഇവിടെ വിജയം ആവര്‍ത്തിച്ച് അഭിമാനം തിരിച്ച് പിടിച്ചിരിക്കുകയാണ് ബിജെപി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം 15ആം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.

കോണ്‍ഗ്രസിന്റെ കെഎ ഹൈദ്രോസ് 98 വോട്ടുകള്‍ക്കാണ് വിജയിച്ചത്. തൃപ്പൂണിത്തുറ നഗരസഭ 39ആം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിഗിരീശന്‍ വിജയിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ വിവിധ നഗരസഭകളിലേയും പഞ്ചായത്തുകളിലേയും ഉപതെരെഞ്ഞെടുപ്പ് ഫലമാണ് പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 17 അംഗ ഭരണസമിതിയില്‍ യുഡിഎഫ് എട്ടും ഇടതുമുന്നണി ഏഴും ബിജെപി രണ്ട് സീറ്റുമാണ് നേടിയത്. ഒരംഗത്തിന്റെ ബലത്തിലാണ് ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കായി 15 വാര്‍ഡുകളിലേക്കാണ് ഇന്നലെ ഉപതെരഞ്ഞടുപ്പ് നടന്നത്.

Top