ഇടുക്കി ഡാമില്‍ ആകെ ശേഷിയുടെ 85 ശതമാനം വെള്ളം; വടക്കന്‍ കേരളത്തില്‍ മഴ തുടരും

മാങ്കുളം: കേരളത്തില്‍ മഴ ശക്തിപ്പെടാന്‍ കാരണമായ അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി രണ്ടുദിവസം കൂടി തുടരും. അതിനാല്‍ വടക്കന്‍ കേരളത്തില്‍ മൂന്നുദിവസം മഴ തുടരും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നും ഇത് ആന്ധ്ര, ഒഡിഷ തീരങ്ങളിലേക്കാണ് നീങ്ങുകയെന്നും റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കനത്തമഴയില്‍ ഇടുക്കി ഡാമില്‍ ആകെ ശേഷിയുടെ 85 ശതമാനം വെള്ളം നിറഞ്ഞു. ഡാമിലെ ജലനിരപ്പ് 2390 അടിയിലേക്ക് എത്തുന്നു. നിലവിലെ റൂള്‍ കര്‍വ് പ്രകാരം നിലനിര്‍ത്താവുന്ന പരമാവധി ജലനിരപ്പ് 2398.86 അടിയാണ്. ഇതില്‍ 2390.8 അടി ആയാല്‍ നീലജാഗ്രത പ്രഖ്യാപിക്കണമെന്നാണ് ചട്ടം.

ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പ്രഖ്യാപിക്കാന്‍ ബുധനാഴ്ച രാവിലെതന്നെ കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കുമെന്ന് ഡാം സുരക്ഷാ അധികൃതര്‍ പറഞ്ഞു. 2403 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ്.

ഇടുക്കി ഡാം ഉള്‍പ്പെടുന്ന മേഖലയില്‍ രണ്ടുദിവസമായി കനത്തമഴയാണ്. തിങ്കളാഴ്ച രാവിലെ 21.5 മില്ലിമീറ്റര്‍ മഴ കിട്ടിയ സ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ ആയപ്പോള്‍ 51.8 മില്ലിമീറ്റര്‍ ആയി. 27.84 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഒറ്റദിവസംകൊണ്ട് ഒഴുകിയെത്തിയത്. 10.27 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഉത്പാദനം പരമാവധി ആക്കേണ്ടിവരും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ജലനിരപ്പ് 2389.68 അടിയില്‍ എത്തി.ഈ നില തുടര്‍ന്നാല്‍ ബുധനാഴ്ച ഉച്ചയോടെ 2390.8 അടി കടക്കും. നീലജാഗ്രത പുറപ്പെടുവിച്ചാല്‍ ഡാമില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങും. പിന്നെ ഓരോ ദിവസത്തെയും ജലനിരപ്പ് നിരീക്ഷിച്ച് ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കും. റൂള്‍ കര്‍വ് അനുസരിച്ച് 2390.86 അടിയില്‍ നീലജാഗ്രത, 2396.8 അടിയില്‍ ഓറഞ്ച് ജാഗ്രത, 2397.8 അടിയില്‍ ചുവന്ന ജാഗ്രത എന്നിങ്ങനെയാണ് മുന്നറിയിപ്പ് നല്‍കേണ്ടത്.

അതിനുമേല്‍ ജലനിരപ്പുയര്‍ന്നാല്‍ പരമാവധി അനുവദനീയ ശേഷിയായ 2398.86 അടിയില്‍ പത്തുദിവസം വരെ പിടിച്ചുനിര്‍ത്താം. അതിന് സാധിക്കണമെങ്കില്‍ ചുവന്ന ജാഗ്രത കടന്നാല്‍ ഇടുക്കി പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളിലൊന്നായ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ട് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കേണ്ടിവരും. ഇടുക്കി ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.

അഞ്ചുദിവസംകൂടി കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്ക് കാരണമായി അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി രണ്ടുദിവസം കൂടി തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ആന്ധ്ര, ഒഡിഷ തീരങ്ങളിലേക്ക് നീങ്ങുമെന്നും ആശങ്കപ്പെടേണ്ടെന്നും റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു.

Top