ലോകത്ത് 83 ശതമാനവും വാക്‌സിന്‍ ലഭിച്ചത് സമ്പന്നരാജ്യങ്ങള്‍ക്കെന്ന് ലോകാരോഗ്യസംഘടന

ജനീവ: കോവിഡ് രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്സിനും ലഭിച്ചതെന്ന് ഡബ്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

‘ലോക ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഉയര്‍ന്നതും ഇടത്തരം സമ്പദ് വ്യവസ്ഥയുമുള്ളതുമായ രാജ്യങ്ങള്‍ക്ക് ലോകത്ത് ഉദ്പാദിപ്പിച്ച 83 ശതമാനം വാക്സിന്‍ ലഭിച്ചു. ഇതിനു വിപരീതമായി ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ആകെ വാക്സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചത്.’- ഗെബ്രിയേസസ് പറഞ്ഞു.

വൈറസ് വകഭേദങ്ങള്‍ക്കും ഭാവിയിലെ അത്യാഹിതങ്ങള്‍ക്കും എതിരായി തയ്യാറെടുക്കുന്നതിന് പൊതുജനാരോഗ്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ തിരിച്ചറിഞ്ഞ വൈറസ് വകഭേദത്തെ ‘ആഗോള ആശങ്ക ഉയര്‍ത്തുന്ന വകഭേദം’ എന്ന് തരംതിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

 

Top