us give F16 war flight to pakistan say Asif ali zardari

ഇസ്‌ലാമാബാദ്:പാകിസ്ഥാന് എഫ്-16 യുദ്ധ വിമാനങ്ങള്‍ നല്കാന്‍ അമേരിക്ക തയാറാകണമെന്ന അഭ്യര്‍ഥനയുമായി പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി.

പാക്കിസ്ഥാന് എഫ്-16 പോര്‍വിമാനങ്ങള്‍ നല്കുന്നതിനെ യുഎസ് സെനറ്റര്‍മാര്‍ പിന്തുണയ്ക്കണമെന്ന് സര്‍ദാരി പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.

സര്‍ദാരിയും യുഎസ് സെനറ്റര്‍ ജോണ്‍ മക്‌കെയിനും ലോസ് ആഞ്ചലസില്‍വച്ച് പാക്-അമേരിക്ക ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്.

തീവ്രവാദത്തിനെതിരേ പോരാടാന്‍ പാക്കിസ്ഥാന് എഫ്-16 യുദ്ധ വിമാനങ്ങളുടെ ആവശ്യമുണ്ടെന്നും പാക്കിസ്ഥാനും ലോകവും ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തീവ്രവാദമാണെന്നും സര്‍ദാരി പ്രസ്താവനയില്‍ പറയുന്നു.

പാക്കിസ്ഥാന് ആണവശേഷിയുള്ള എഫ്-16 യുദ്ധ വിമാനം നല്കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു. 700 മില്യണ്‍ അമേരിക്കന്‍ ഡോളറിന് 8 എഫ്-16 യുദ്ധ വിമാനം വാങ്ങനാണ് അമേരിക്കയും പാക്കിസ്ഥാനും നേരത്തേയുള്ള കരാര്‍.

എന്നാല്‍, ഇത്രയും തുക കണ്ടെത്താന്‍ പാക്കിസ്ഥാനു കഴിഞ്ഞില്ല. പാക്കിസ്ഥാന് സബ്‌സീഡിയിലൂടെ വിമാനം കൈമാറാനുള്ള നീക്കം യുഎസ് കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു.

പാക്കിസ്ഥാന് ദേശീയ ഫണ്ടില്‍നിന്ന് മുഴുവന്‍ തുകയും കണ്ടെത്തേണ്ടിവരുന്ന സാഹചര്യമായതോടെ കരാര്‍ സാധ്യമായില്ലായിരുന്നു.

എന്നാല്‍, ജോര്‍ദാനില്‍നിന്ന് എഫ്-16 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ശ്രമം ആരംഭിച്ചതായി പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവായ സര്‍താജ് അസീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ദാരിയുടെ ഈ പ്രസ്താവന.

Top