congress- cpm relation continuing ; bengal pb members

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ പാര്‍ട്ടി നയത്തിന് വിരുദ്ധമായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ബംഗാള്‍ ഘടകം. കോണ്‍ഗ്രസുമായി നിലവിലുള്ള സഹകരണം തുടരേണ്ടത് ആവശ്യമാണെന്നും ബംഗാളില്‍ നിന്നുള്ള പിബി അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു.

വി.എസ്. അച്യുതാനന്ദനെതിരെയുള്ള പി.ബി.കമ്മീഷന്റെ അന്വേഷണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊളിറ്റ്ബ്യൂറോ തീരുമാനിച്ചേയ്ക്കും. പൊളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയില്‍ തുടരുന്നു.

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ബന്ധം പാര്‍ട്ടി നയത്തിന് യോജിച്ചതായിരുന്നില്ലെന്ന് കഴിഞ്ഞ പി.ബി യോഗം വിലയിരുത്തിയിരുന്നു.

എന്നാല്‍ പാര്‍ട്ടി നയത്തിന് വിരുദ്ധമായ രീതിയിലുള്ള സഖ്യം ഉണ്ടാക്കിയിട്ടില്ലെന്നും ജനങ്ങള്‍ക്കിടയില്‍ നിന്ന് സ്വാഭാവികമായി ഉരുത്തിരിഞ്ഞു വന്ന ധാരണ മാത്രമാണ് ഉണ്ടായതെന്നുമാണ് അതിനു ശേഷം ചേര്‍ന്ന പശ്ചിമ ബംഗാള്‍ സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും വിലയിരുത്തിയത്.

ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന വിശകലന റിപ്പോര്‍ട്ടാണ് ബംഗാള്‍ ഘടകം പി.ബിയില്‍ അവതരിപ്പിച്ചത്. നിലവില്‍ കോണ്‍ഗ്രസുമായി ഉണ്ടായിട്ടുള്ള ധാരണ തുടരേണ്ടത് ബംഗാളില്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ പൊളിറ്റ്ബ്യൂറോയില്‍ അഭിപ്രായ ഭിന്നതയുണ്ടാവുമെന്നാണ് സൂചന.

ബംഗാളില്‍ പ്രതിപക്ഷത്തിരിയ്ക്കുമ്പോഴും ജനകീയ അടിത്തറ നഷ്ടപ്പെടുന്നതും ചര്‍ച്ചയാവും. വി.എസ് അച്യുതാനന്ദനെതിരായ പി.ബി കമ്മീഷന്റെ നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കുണ്ട്.

മറ്റു പി.ബി അംഗങ്ങള്‍ക്കിടയിലും ഇക്കാര്യത്തില്‍ സമാനമായ അഭിപ്രായം ഉരുത്തിരിഞ്ഞിട്ടുണ്ട്. അതിനാല്‍ അന്വേഷണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള തീരുമാനം യോഗത്തിലുണ്ടായേയ്ക്കും.

Top