Clash Between Police Officers in Thrissur A R camp

തൃശൂര്‍: തൃശൂര്‍ എ. ആര്‍.ക്യാമ്പില്‍ ഡ്യൂട്ടി ഡീറ്റെയിലിംഗ് ഓഫീസറായ എ. എസ്. ഐയെ കഴുത്തില്‍ മുണ്ടുമുറുക്കി കൊല്ലാന്‍ ശ്രമം. ആക്രമണത്തിനിരയായ എ. എസ്. ഐ സദാനന്ദനെ അവശനിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ കൊല്ലം കുണ്ടറ സ്വദേശി മിന്റോ, ആലപ്പുഴ സ്വദേശി സിബി ധനവാന്‍ എന്നിവരാണ് ഓഫീസറെ കൊല്ലാന്‍ ശ്രമിച്ചത്.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ക്യാമ്പിലുള്ളവരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നത് എ. എസ്. ഐ സദാനന്ദനാണ്. ഇവര്‍ക്കു രണ്ടു പേര്‍ക്കും ഇന്നലെ രാത്രി ഡ്യൂട്ടിയിട്ടു. ഇതില്‍ കുപിതരായ രണ്ടുപേരും രാത്രിയില്‍ എത്തി സദാനന്ദനുമായി കയര്‍ത്തു.

തങ്ങള്‍ക്കു രാത്രി ഡ്യൂട്ടി ഇടരുതെന്നും ഇട്ടാല്‍ വിവരം അറിയുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. എന്നാല്‍, സദാനന്ദന്‍ വഴങ്ങിയില്ല. ഡ്യൂട്ടി മാറ്റാന്‍ പറ്റില്ലെന്നും മറ്റുള്ളവര്‍ക്ക് രാത്രി ഡ്യൂട്ടി ചെയ്യാമെങ്കില്‍ നിങ്ങള്‍ക്കും അതു ബാധകമാണെന്നും പറഞ്ഞു.

അതോടെ അവര്‍ ആദ്യം ശകാരിക്കുകയും തിരിച്ചു ശകാരിച്ചപ്പോള്‍ കഴുത്തിനു കുത്തിപ്പിടിച്ച് മുണ്ടിട്ട് മുറുക്കി കൊല്ലാന്‍ ശ്രമിച്ചു. ശ്വാസം കിട്ടാതെ കൈകാലിട്ടടിച്ച സദാനന്ദന്റെ അലമുറകേട്ട് മറ്റുള്ളവര്‍ എത്തിയപ്പോഴേക്കും മിന്റോയും സിബിയും കടന്നുകളഞ്ഞു. ഉടന്‍തന്നെ സദാനന്ദനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവരം അറിയിച്ചതനുസരിച്ച് എത്തിയ വിയ്യൂര്‍ പൊലീസ് മിന്റോയെയും സിബിയെയും പ്രതികളാക്കി കേസെടുത്തു. ജാമ്യം കിട്ടാത്ത വകുപ്പു പ്രകാരമാണ് കേസെന്ന് പൊലീസ് സൂചിപ്പിച്ചു. ഇരുവരും ഒളിവിലാണ്. ഇന്നുതന്നെ ഇവരെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. മിന്റോയെക്കെതിരെ നേരത്തേയും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

Top