കോവിഡ് വാക്‌സിന്‍ ആഗോള വിതരണത്തിന് 8000 ജംബോ ജെറ്റുകള്‍ ആവശ്യമെന്ന്

ഒട്ടാവ: കോവിഡ് വാക്സിന്റെ ആഗോള വിതരണത്തിന് 8,000 ത്തോളം ബോയിങ് 747 വിമാനങ്ങള്‍ ആവശ്യമായി വരുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍പോര്‍ട്ട് അസോസിയേഷന്‍(IATA). കോവിഡിനെതിരെയുള്ള ഫലപ്രദമായ വാക്സിന്‍ ഇതു വരെ ലഭ്യമായിട്ടില്ലെങ്കിലും വിമാനക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, ആഗോള ആരോഗ്യസംഘടനകള്‍, മരുന്നുനിര്‍മാണ കമ്പനികള്‍ എന്നിവയുമായി സഹകരിച്ച് വിതരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അയാട്ട ആരംഭിച്ചു കഴിഞ്ഞു. ഒരു വ്യക്തിയ്ക്ക് ഒരു ഡോസ് പ്രതിരോധമരുന്ന് എന്ന അനുപാതത്തിലാണ് പ്രാഥമികഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

യാത്രാവിമാനങ്ങളില്‍ തന്നെ വാക്സിന്‍ കൊണ്ടുപോകാനുള്ള സാധ്യതകളാണ് വിമാനക്കമ്പനികള്‍ പരിശോധിക്കുന്നത്. എന്നാല്‍ മരുന്നുകള്‍ സൂക്ഷിക്കാനാവശ്യമായ താപനിലയുടെ സൗകര്യം എല്ലാ യാത്രാവിമാനങ്ങളിലുമില്ല. 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയിലാണ് സാധാരണയായി വാക്സിന്‍ സൂക്ഷിക്കുന്നത്. ചില പ്രതിരോധമരുന്നുകള്‍ അതില്‍ താഴെയുള്ള താപനിലയില്‍ സൂക്ഷിക്കേണ്ടി വരും.

കൂടാതെ വടക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസ് ദുഷ്‌കരമാണ്. ആഫ്രിക്കയിലുടനീളമുള്ള വാക്സിന്‍ വിതരണവും പ്രയാസമാണെന്ന് അയാട്ടയുടെ കാര്‍ഗോ വിഭാഗം മേധാവി ഗ്ലിന്‍ ഹ്യൂഗ്സ് പറഞ്ഞു. വാക്സിന്‍ സംഭരണവും വിതരണവും യുദ്ധകാലാടിസ്ഥാനത്തിലായിരിക്കുമെന്നും അയാട്ട വ്യക്തമാക്കി.

Top