യുഎസില്‍ കാണാതായ 800 കോടിയുടെ പോര്‍വിമാനം കണ്ടെത്തി

കൊളംബിയ: അമേരിക്കയുടെ കാണാതായ 800 കോടിയുടെ പോര്‍വിമാനം കണ്ടെത്തി.’ഏറെ വിലമതിക്കുന്ന, അതീവ പ്രധാന്യമേറിയ യുദ്ധവിമാനങ്ങളിലൊന്നായ എഫ് 35 ഹാക്ക് ചെയ്തു. അജ്ഞാത സ്ഥലത്തേക്കു കടത്തി’-ഇതായിരുന്നു എക്‌സ് പ്ലാറ്റ്‌ഫോമിലും(ട്വിറ്റര്‍) മറ്റും വൈറലായ നിരവധി പോസ്റ്റുകളിലെ വാര്‍ത്ത. അമേരിക്കന്‍ നാവികസേനയുടെ ഭാഗമായ എഫ്-35 ലൈറ്റനിങ് -രണ്ട് ഫൈറ്റര്‍ ജെറ്റാണ് ഞായറാഴ്ച ഉച്ചക്കുശഷം സൗത്ത് കരോലിനയിലെ നോര്‍ത്ത് ചാള്‍സ്റ്റണിന് സമീപത്തുവെച്ച് കാണാതായത്.

സൗത്ത് കരലൈനയില്‍ യുഎസ് മറീന്‍ കോറിന്റെ എഫ് 35 എന്ന ഫൈറ്റര്‍ ജെറ്റായിരുന്നു ഇന്നലെ ദുരൂഹമായി ‘മുങ്ങിയത്’. തകരാര്‍ കണ്ടെത്തിയപ്പോള്‍ പൈലറ്റ് ഇജക്ട് സംവിധാനം ഉപയോഗപ്പെടുത്തി രക്ഷപ്പെടുകയും, വിമാനം ഓട്ടോപൈലറ്റില്‍ യാത്ര തുടരുകയുമായിരുന്നു.പ്രദേശവാസികളുടെ ഉള്‍പ്പടെ സഹായത്തോടെ വലിയ തെരച്ചില്‍ പ്രഖ്യാപിച്ചിരുന്നു. നഷ്ടപ്പെട്ട വിമാനത്തെക്കുറിച്ചുള്ള വിവരങ്ങളുമായി പൊതുജനങ്ങള്‍ക്ക് വിളിക്കാന്‍ ഒരു ഫോണ്‍ നമ്പര്‍ പോലും പുറത്തു വിട്ടിരുന്ന എന്തായാലും ഒരു ദിവസം നീണ്ട തെരച്ചിലിനും ആശങ്കയ്ക്കും ഒടുവില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൈന്യം അറിയിച്ചു.

വിമാനത്തെ കണ്ടെത്താന്‍ സഹായിക്കണമെന്നഭ്യര്‍ഥിച്ചു മരത്തില്‍ പതിച്ച നിലയിലുള്ള പോസ്റ്ററുകളും വൈറലായി. അതേസമയം ഇതിലൊരു ഏലിയന്റെ കൈകടത്തലുണ്ടെന്നാണ് അന്യഗ്രഹ ജിവി സിദ്ധാന്തക്കാരുടെ വാദം. ചിലര്‍ തങ്ങളുടെ പൂന്തോട്ടത്തില്‍ ദേ ഒരു വിമാനം കിട്ടിയെന്നും വില്‍പ്പനക്കു വയ്ക്കുകയാണെന്നുമൊക്കെ തമാശകളിറക്കി. അതേസമയം സര്‍വ സജ്ജമായി ഉണര്‍ന്നിരിക്കുന്ന സൈന്യവും റഡാറുകളും മറ്റു നിരവധി സുരക്ഷാ മുന്‍കരുതലുകളുടെയുമിടയില്‍ എവിടെയാണെന്നറിയാതെ വിമാനം 24 മണിക്കൂര്‍ അപ്രത്യക്ഷമായത് സുരക്ഷാ വീഴ്ചയാണെന്ന വിലയിരുത്തലുമുണ്ട്.

F-35 ന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുമ്പോള്‍ പോലും, പെന്റഗണ്‍ സംഭവം മൂടിവയ്ക്കുകയാണെന്നും യഥാര്‍ഥ സംഭവം മറ്റെന്തോ ആണെന്നുമൊക്കെ വന്യമായ ഭാവനകള്‍ പോലും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. അതേസമയം പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന മറൈന്‍ ഫൈറ്റര്‍ അറ്റാക്ക് ട്രെയിനിങ് സ്‌ക്വാഡ്രണ്‍ 501-ല്‍ പെട്ട വിമാനമാണ് തകര്‍ന്നതെന്നും പ്രദേശത്തു ഒരു അപകടത്തിനിടയാക്കിയെന്നും ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top