വെറുതേ വിടാന്‍ പറ്റില്ല; പെണ്‍കുട്ടിയെ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസിനെതിരെ ഹൈക്കോടതി

കൊച്ചി: പെണ്‍കുട്ടിയെ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി ആരാഞ്ഞു. പെണ്‍കുട്ടിയെ അപമാനിച്ച ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസില്‍ ഉണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. വെറുതെ വിടാന്‍ പറ്റുന്ന കേസല്ല ഇതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊതുജനം നോക്കി നില്‍ക്കെ ഉദ്യോഗസ്ഥയായ രജിത തന്നെ അപമാനിച്ചെന്നും. അച്ഛനെ വസ്ത്രം അഴിച്ച് പരിശോധന നടത്തി. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥയുടെ ഹാന്റ്ബാഗില്‍ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ എന്നിട്ടും പൊലീസും സര്‍ക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയും ഉണ്ടായില്ലെന്നും ആരോപണവിധേയ ആയ രജിതയുടെ താത്പര്യപ്രകാരം സ്ഥലം മാറ്റം നല്‍കുകയാണ് ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു. തനിക്ക് ഉണ്ടായ മാനസീകാഘാതത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്നും പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഫോണ്‍ മോഷണം ആരോപിച്ചായിരുന്നു 8 വയസുകാരിയായ പെണ്‍കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പൊതുജനമദ്ധ്യത്തില്‍ അപമാനിച്ചത്.

Top