യുഎസില്‍ പറക്കലിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് 8 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

ബോയ്‌സി: യുഎസിലെ ഐഡഹോയില്‍ പറക്കലിനിടെ രണ്ട് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തടാകത്തിനു മുകളില്‍വച്ചാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വിമാനങ്ങള്‍ കൂട്ടിയിടിച്ചത്.

തകര്‍ന്ന് വീണ വിമാനങ്ങള്‍ തടാകത്തില്‍ മുങ്ങിത്താണു. അപകടത്തില്‍പ്പെട്ട രണ്ട് പേരുടെ മൃതദേഹം ലഭിച്ചു. വിമാനത്തില്‍ സഞ്ചരിച്ചവരില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്കാണ് പൌഡര്‍ഹോണ്‍ ബേയിലെ, കോവര്‍ അലീന എന്ന തടാകത്തിന് മുകളില് വച്ച് വിമാനങ്ങള്‍ കൂട്ടിയിടിച്ച് തടാകത്തിലേക്ക് വീണത്. തടാകത്തിന് മുകളില്‍ വലിയ തോതില്‍ വിമാന ഇന്ധനം കാണപ്പെട്ടിരുന്നു.

തകര്‍ന്ന് വീണ വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ തടാകത്തിന്റെ 127 അടി താഴെ കണ്ടെത്തിയിട്ടുണ്ട്. അതേ സമയം കൂട്ടിയിടിച്ച വിമാനങ്ങളില്‍ ഒന്ന് സിസ്‌ന 206 ആണെന്ന് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. എന്നാല്‍ രണ്ടാമത്തെ വിമാനം ഏതെന്ന് വ്യക്തമല്ല.

വിമാനം ആകാശത്ത് വച്ച് എങ്ങനെ കൂട്ടിയിടിച്ചു എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലെന്നാണ് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിക്കുന്നത്. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സെഫ്റ്റി ബോര്‍ഡ് സംഘം പ്രഥമിക അന്വേഷണത്തിലാണ്. ഇവരുടെ റിപ്പോര്‍ട്ടിന് ശേഷമെ അപകട കാരണം സംബന്ധിച്ച് വ്യക്തത വരൂ.

Top