ജര്‍മ്മനിയിലെ ഹുക്കാ കേന്ദ്രങ്ങളില്‍ വെടിവെയ്പ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു

ബര്‍ലിന്‍: ജര്‍മ്മനിയിലെ ഹുക്കാ കേന്ദ്രങ്ങളിലുണ്ടായ വെടിവെയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫ്രാങ്ക്ഫര്‍ട്ടിന് 20 കിലോമീറ്റര്‍ സമീപത്തെ ഹനാവു നഗരത്തിലാണ് ആക്രമണമുണ്ടായത്.

വെസ്റ്റേണ്‍ ജര്‍മ്മനിയിലെ ഹനാവു നഗരത്തിലെ ഒരു ബാറിലും കെസ്സല്‍സ്റ്റാഡിലുമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. രാത്രി പത്തോടെയാണ് ആദ്യത്തെ കേന്ദ്രത്തില്‍ ആക്രമണമുണ്ടായത്. ആദ്യത്തെ ആക്രമണത്തില്‍ അഞ്ച് പേരും രണ്ടാമത്തെ ആക്രമണത്തില്‍ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്.

ആക്രമണം നടത്തിയത് ഒരാളാണോ അതോ ഒന്നില്‍ കൂടുതല്‍ പേരാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ആദ്യ ആക്രമണം നടന്ന സ്ഥലത്തുനിന്ന് കറുത്ത കാര്‍ പോകുന്നത് കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഈ കാറിലെത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ആക്രമികളെക്കുറിച്ച് മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ല. അക്രമികള്‍ക്കായി പൊലീസ് തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. സംഭവം ഭീകരാക്രമണമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

നിരവധി ആളുകള്‍ ഒത്തുകൂടുന്ന ഇടമാണ് ജര്‍മ്മന്‍ നഗരങ്ങളിലെ ഹുക്ക സെന്ററുകള്‍. ആക്രമണത്തെ തുടര്‍ന്ന് നഗരത്തില്‍ കനത്ത സുരക്ഷാ സന്നാഹമൊരുക്കി.

Top