Officer Anupama Shenoy “Rebels” on Facebook, After Resignation

ബംഗലൂരു:വെറും മൂന്നു വാക്കുകള്‍ കൊണ്ടാണ് കുഡ്‌ലിഗി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അനുപമ ഷേണായി കര്‍ണാടക രാഷ്ട്രീയത്തില്‍ വന്‍ ചലനമുണ്ടാക്കുന്നത്. ‘ജോലി രാജി വച്ചു, ഇപ്പോള്‍ തൊഴില്‍രഹിത’ എന്ന അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

മന്ത്രിയുടെ ഫോണ്‍ ഹോള്‍ഡ് ചെയ്തുവെന്ന ഒറ്റ കാരണത്താല്‍ സ്ഥലം മാറ്റിയ ഐപിഎസ് ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ് കര്‍ണാടക രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഫോണ്‍ ഹോള്‍ഡ് ചെയ്തതിന് പ്രതികാര നടപടികള്‍ നേരിട്ടതോടെയാണ് അനുപമ ഷേണായി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അതിനു ശേഷം പൊടുന്നനെയുണ്ടായ രാജി രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയതോടെ കര്‍ണ്ണാടകയില്‍ വിവാദം ചൂടുപിടിച്ചു.

അനുപമ കൃത്യതയും കര്‍ത്തവ്യബോധവുമുളള ഉദ്യോഗസ്ഥയാണെന്നും അവരുടെ ചുമതല ബോധവും സമര്‍പ്പണവുമാകാം പിടി പരമേശ്വര്‍ നായകിനെ അലോസരപ്പെടുത്തിയിട്ടുണ്ടാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുരേഷ് കുമാര്‍ പറഞ്ഞു.

ജനുവരിയിലായിരുന്നു പിടി പരമേശ്വര്‍ നായക് എന്ന മന്ത്രിയുടെ ഫോണ്‍ അനുപമ ഹോള്‍ഡ് ചെയ്തത്. ഇതില്‍ ക്ഷുഭിതനായ മന്ത്രി അനുപമയെ സ്ഥലംമാറ്റി.

പ്രതിഷേധം ശക്തമായ ഫെബ്രുവരിയില്‍ അനുപമയുടെ ട്രാന്‍സ്ഫര്‍ പിന്‍വലിച്ച് പഴയ പോസ്റ്റ് തന്നെ സര്‍ക്കാരിന് നല്‍കേണ്ടി വന്നു. കുട്‌ലിഗിയില്‍ തിരിച്ചെത്തിയെങ്കിലും പ്രതികാര രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് ഐപിഎസ് ഓഫീസര്‍ ജോലി ഉപേക്ഷിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.

സംഭവത്തെ കുറിച്ച് തനിക്ക് വ്യക്തമായി അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. എന്നാല്‍ എന്തു രാഷ്ട്രീയ സമര്‍ദ്ദമുണ്ടായാലും അതിനെയെല്ലാം അതിജീവിക്കുകയാണ് നല്ല ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Top