uefa champions league

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന് യുവേഫാ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെ ആദ്യപാദ പോരാട്ടത്തില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ തളച്ചു. 136 വര്‍ഷത്തെ പഴക്കമുണ്ടായിട്ടും ആദ്യ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമി പോരാട്ടത്തിനിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ ജോഹാര്‍ട്ടിന്റെ കരുത്തിലാണ് സമനില പിടിച്ചത്. തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതുമൂലം കളത്തിനു പുറത്തിരിക്കേണ്ടി വന്ന സൂപ്പര്‍താരം ക്രിസ്റ്റ്യാനോക്കും കോച്ച് സിനദിന്‍ സിദാനും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ക്രിസ്റ്റ്യാനോക്ക് പകരം കളത്തിലിറങ്ങിയ ജിസയുടെ അവസാനം ശ്രമം ഗോള്‍ പോസ്റ്റില്‍ തട്ടി തെന്നിമാറിയതോടെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ റയല്‍ ആരാധകരും നിരാശയിലായി. അലസമായ ആദ്യ പകുതിയില്‍ നിന്നും രണ്ടാം പകുതിയിലത്തെിയപ്പോള്‍ മുന്നേറ്റം ശക്തമാക്കിയപ്പോള്‍ റയലിന് അവസരങ്ങള്‍ കൈവന്നെങ്കിലും ഗോള്‍ നേട്ടം മാത്രം അകലെനിന്നു.

ലാ ലിഗയില്‍ റയോ വയ്യെകാനോക്കെതിരായ മത്സരത്തില്‍ പുറത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനായി കളത്തിലിറങ്ങുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല. റയോക്കെതിരെ ക്രിസ്റ്റ്യാനോയുടെ അസാന്നിധ്യം ടീം കോമ്പിനേഷനില്‍ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു. ഗാരെത് ബെയ്‌ലിന് ക്രിസ്റ്റ്യാനോയുടെ അഭാവത്തില്‍ ടീമിനെ നയിക്കാനുമായില്ല. ലാ ലിഗയും ചാമ്പ്യന്‍സ് ലീഗും പോക്കറ്റിലാക്കി പ്രഥമ സീസണ്‍ അവസാനിപ്പിക്കാനൊരുങ്ങുന്ന കോച്ച് സിനദിന്‍ സിദാന്‍ ഒന്നാം പാദ സെമിയില്‍ ശോഭിക്കാനായില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വില മനസ്സിലാക്കി കൊടുക്കുന്നതായിരുന്നു റയല്‍ മുന്നേറ്റ നിരയുടെ പരാജയം.

ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിറ്റിക്ക് സീസണില്‍ അവശേഷിക്കുന്ന ഏക കിരീടപ്രതീക്ഷയാണ് ചാമ്പ്യന്‍സ് ലീഗ്. ഒപ്പം, പെപ് ഗാര്‍ഡിയോളക്കായി പടിയിറങ്ങാനൊരുങ്ങുന്ന മാനുവല്‍ പെല്ലഗ്രിനിക്ക് ക്ലബ് മാനേജ്‌മെന്റിനോട് മധുരപ്രതികാരം തീര്‍ക്കാനുള്ള അവസരവുമാണിത്. ബാഴ്‌സലോണയും അത്‌ലറ്റികോ മഡ്രിഡുമായി ഒരു പോയന്റ് മാത്രം വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്താണ് റയല്‍ സ്പാനിഷ് ലീഗിലുള്ളത്.

Top