കൃത്രിമ ഗര്‍ഭധാരണത്തിലൂടെ എഴുപത്തൊന്നുകാരിക്ക് ജനിച്ച കുഞ്ഞ് 45ാം ദിവസം പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു

ഹരിപ്പാട്: എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് 45ാം ദിവസം പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട.അധ്യാപിക സുധര്‍മ മാര്‍ച്ച് 18ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശേഷിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.

ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെ കഴിഞ്ഞ 28നു രാമപുരത്തെ വീട്ടില്‍ കൊണ്ടുവന്നു. സുധര്‍മയും ഭര്‍ത്താവ് റിട്ടയേഡ് പൊലീസ് ടെലി കമ്യൂണിക്കേഷന്‍ ഓഫിസര്‍ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെ പരിചരിച്ചിരുന്നത്. തൂക്കം 1.100 കിലോയില്‍ നിന്നും 1.400 കിലോയിലേക്ക് ഉയരുകയും ചെയ്തപ്പോള്‍ ദമ്പതികള്‍ അതീവ സന്തോഷത്തിലായിരുന്നു .

ഒന്നര വര്‍ഷം മുന്‍പ് 35 വയസ്സുള്ള ഇവരുടെ മകന്‍ സുജിത് സൗദിയില്‍ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി വേണമെന്നു സുധര്‍മയും സുരേന്ദ്രനും ആഗ്രഹിച്ചത്. അങ്ങിനെയാണ് കൃത്രിമ ഗര്‍ഭ ധാരണത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കാന്‍ തീരുമാനിച്ചത്.

 

Top