മിസോറമിൽ 77.61% പോളിങ്; ഛത്തീസ്ഗഢിൽ 71.11%; നവംബർ 17-നാണ് രണ്ടാംഘട്ടം

ഐസ്വാൾ: ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പോളിങ് രേഖപ്പെടുത്തി. ഛത്തീസ്ഗഢിൽ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 71.11 ശതമാനവും, മിസോറമിൽ 77.61 ശതമാനവുമാണ് പോളിങ്. മുഴുവൻ പോളിങ് സ്‌റ്റേഷനിലെയും വിവരങ്ങൾ പൂർണ്ണമായും ലഭ്യമാകുമ്പോൾ വോട്ടുശതമാനം ഇനിയും കൂടുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

20 മണ്ഡലങ്ങളിലേക്കുള്ള പോളിങ്ങാണ് ഛത്തീസ്ഗഢിൽ ഇന്ന് നടന്നത്. കനത്ത മാവോയിസ്റ്റ് ഭീഷണി നിലനിൽക്കേയാണ് ഛത്തീസ്ഗഢിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. പോളിങ്ങിനിടെ സുക്മ ജില്ലയിൽ ഐ.ഇ.ഡി സ്‌ഫോടനവും കാങ്കർ ജില്ലയിൽ മാവോയിസ്റ്റുകളും, സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. സ്‌ഫോടനത്തിൽ സി.ആർ.പി.എഫിന്റെ കോബ്രാ യൂണിറ്റിലെ ഉദ്യോഗസ്ഥന് പരിക്കേറ്റു. കാങ്കറിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സുരക്ഷാ സേനയുടെ നിഗമനം.

ഛത്തീസ്ഗഢിൽ നിലവിൽ ഭൂപേഷ് ബഘേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസാണ് ഭരിക്കുന്നത്. മിസോറമിൽ പ്രാദേശികപ്പാർട്ടിയായ മിസോ നാഷണൽ ഫ്രണ്ട് (എം.എൻ.എഫ്.) ആണ് അധികാരത്തിലുള്ളത്. നവംബർ 17-നാണ് ഛത്തീസ്ഗഢിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. മിസോറമിൽ പോളിങ് പൂർത്തിയായി. വാട്ടെണ്ണൽ ഡിസംബർ മൂന്നിന്.

Top