ഭക്ഷ്യവകുപ്പിന് 70 കോടി കൂടി;1930 എന്നത് 2000 കോടി ആക്കി നൽകും

ക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ. പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ ചേർത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദമാക്കി. ഇത്തവണ പണം കുറഞ്ഞിട്ടില്ല. 1930എന്നത് 2000 കോടി ആക്കി നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. മാത്രമല്ല, മാവേലി സ്റ്റോറുകളിൽ സബ്‌സിഡി സാധനങ്ങൾ ഉറപ്പായും എത്തിക്കും. വെറുതെ പറയുകയല്ല, അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രകടനപത്രികയിൽ പറഞ്ഞ ഒന്നിൽനിന്നും മാറുന്നില്ല. കൊടുക്കുന്നത് കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. മൂന്ന് മാസം കുടിശ്ശികയുണ്ട് സമ്മതിക്കുന്നുവെന്നും ഉള്ളത് പറയാൻ ഒരു മടിയുമില്ലെന്ന് പറഞ്ഞ ധനമന്ത്രി നിലവിൽ കൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും കുടിശിക കൊടുക്കുക എന്നതിനാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും വിശദീകരിച്ചു.

വിദേശ സർവകലാശാല വിവാദത്തിലും മന്ത്രി വിശദീകരണം നൽകി. കാലത്തിന്റെ മാറ്റം മനസ്സിലാക്കണമെന്നും ചർച്ചവേണമെന്ന് മാത്രമാണ്പറഞ്ഞതെന്നുമാണ് മന്ത്രിയുടെ പ്രതികരണം. കാലത്തിന്റെ മാറ്റങ്ങൾ മനസ്സിലാക്കുകയും തിരിച്ചറിയുകയും വേണം. പുഷ്പനെ മറന്നോ എന്നാണ് ചോദിക്കുന്നത്. ആരും ഒന്നും മറന്നിട്ടില്ല. ധനമന്ത്രി പറഞ്ഞു. നാൽപത് വർഷം മുമ്പ് ട്രാക്റ്ററിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇന്ന് അതല്ല സ്ഥിതിയെന്നും മന്ത്രി വിശദമാക്കി.

Top