ഏഴ് വയസുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവം; കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന്…

കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴുവയസ്സുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇക്കാര്യം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും കുട്ടി ചികിത്സയില്‍ കഴിയുന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുട്ടിയുടെ തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ലായിരുന്നു. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. തലയോട്ടി പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 15 മിനിട്ടിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. തലച്ചോറിന് ചതവുണ്ട്. രക്തയോട്ടവുമില്ല. ഹൃദയത്തിനും ശരീരത്തിലെ മറ്റ് ഇരുപതിടങ്ങളിലും പരിക്കുണ്ട്. ശ്വാസകോശത്തിലെയും വയറിലെയും പരിക്ക് ഗുരുതരമാണ്. ഇത് വീഴ്ചയിലോ കഠിനമായ മര്‍ദ്ദനം മൂലമോ ഉണ്ടായതാണ്. ഇന്നലെ വൈകിട്ടു നടത്തിയ സ്‌കാനിംഗിലും കാര്യമായ പുരോഗതി കാണാന്‍ കഴിഞ്ഞില്ല. കൈകാലുകള്‍ അനക്കാനോ സ്വന്തമായി ശ്വസിക്കാനോ കഴിഞ്ഞിരുന്നില്ല.

ഏഴ് വയസ്സുകാരനെ പ്രതിയായ അരുണ്‍ ആനന്ദ് അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് പൊലീസ് വിശദമാക്കിയിരുന്നു. ചവിട്ടിയും ഇടിച്ചും പരിക്കേല്‍പ്പിച്ചു. ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

Top