ലിബിയയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് കേന്ദ്രം

ന്യൂഡൽഹി : ലിബിയയില്‍ അജ്ഞാതർ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ മാസമാണ് ലിബിയയിൽ ഏഴ് ഇന്ത്യക്കാരെ അജ്ഞാതർ തട്ടിക്കൊണ്ട് പോയത്. ഈ  ഏഴ് പേരെയും സുരക്ഷിതരായി മോചിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എണ്ണ വിതരണ രംഗത്തും നിര്‍മാണ മേഖലയിലും ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെയാണ് അജ്ഞാതർ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേയ്ക്ക് പോകുമ്പോഴാണ്‌ തട്ടിക്കൊണ്ടുപോയത്.

ഉത്തര്‍പ്രദേശ്, ആന്ധ്രാ പ്രദേശ്, ബിഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍. ഇവരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലിബിയന്‍ സര്‍ക്കാരിന്റെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും സഹായം തേടിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മാത്രമല്ല ടുണീഷ്യയിലെ ഇന്ത്യന്‍ എംബസിയും ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. അതേസമയം ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും അവരുടെ ഇന്ത്യയിലെ കുടുംബാംഗങ്ങളുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ലിബിയയിലേക്ക് പോകുന്നവര്‍ക്ക് 2015ൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. 2016ല്‍ അവിടേക്കുള്ള യാത്ര വിലക്കുകയും ചെയ്തു. ആ വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്.

Top