കൊച്ചിയില്‍ ആറാംക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര മര്‍ദനം; അറസ്റ്റ്

കൊച്ചി: പറവൂരിൽ ആറാം ക്ലാസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മർദനം. മലം തീറ്റിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്തു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തിൽ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവർക്കർ രമ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടുദിവസം മുമ്പാണ് കേസുമായി ബന്ധപ്പെട്ട് രമ്യയെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ആറാം ക്ലാസുകാരിയായ കുട്ടിയെ ഇവർ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെകൊണ്ട് വിസർജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയിൽ പൂട്ടിയിട്ട് ഇരുമ്പ് കമ്പിവെച്ച് അടിക്കുക തുടങ്ങി ക്രൂര പീഡനമാണ് കുട്ടിയ്ക്ക് നേരെ രമ്യ നടത്തിയത് എന്നാണ് അധികൃതർ പറയുന്നത്. സ്‌കൂൾ അധികൃതരാണ് സംഭവം ആദ്യം അറിഞ്ഞത്. ശേഷം ചൈൽഡ് ലൈനുമായി ബന്ധപ്പെടുകയും കേസെടുക്കുകയുമായിരുന്നു. കാക്കനാട് ജയിലിൽ റിമാൻഡിലാണ് രമ്യ.

കുട്ടിയുടെ അച്ഛൻ സ്ഥിരം മദ്യപാനിയാണ്. മദ്യപാനവും രമ്യയുമായുള്ള അടുപ്പവും കാരണം ആദ്യ ഭാര്യ ഇയാളെ ഉപേക്ഷിച്ചു. കുട്ടിക്ക് ഒരു ചേച്ചി കൂടിയുണ്ട്. പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞ് അച്ഛൻ കുട്ടികളെ വീട്ടിൽ നിർത്തുകയായിരുന്നു. എന്നാൽ രണ്ടാനമ്മയായ രമ്യ കുട്ടിയെ ക്രൂര മർദ്ദനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞതിന് ശേഷം കുട്ടികളെ രണ്ടുപേരെയും അമ്മ ബന്ധു വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

മൂത്ത കുട്ടിയുടെ നേർക്കും ഇത്തരത്തിൽ പീഡനങ്ങൾ നടന്നിട്ടുണ്ട് എന്നാണ് വിവരം. വരും ദിവസങ്ങളിൽ ഇരുവരേയും ഒന്നിച്ചിരുത്തി ചൈൽഡ് ലൈൻ മൊഴി എടുക്കും. പുറത്തു പറയാനുള്ള ഭയം കാരണം കുട്ടി മിണ്ടാതിരിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ ശരീരത്തിലെ പാട് കണ്ട് സ്‌കൂൾ അധികൃതർ കാര്യം തിരക്കുകയായിരുന്നു. എന്നാൽ ആദ്യമൊന്നും കുട്ടി ഭയം കാരണം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് കാര്യങ്ങളൊക്കെ അധ്യാപകരോടും ചൈൽഡ് ലൈൻ പ്രവർത്തകരോടും കുട്ടി വ്യക്തമാക്കുകയായിരുന്നു.

Top