തക്കാളിയുടെ ഉപയോഗം കുറച്ച് 68 ശതമാനം വീടുകൾ; സർവേ റിപ്പോർട്ട്

ക്കാളി വില കുതിച്ചുയർന്നതോടെ തക്കാളി ഉപയോഗം കുറച്ചും, അല്ലെങ്കിൽ തക്കാളിയില്ലാതെ കറികളുണ്ടാക്കാനുള്ള ശ്രമത്തിലുമാണ് ഭൂരിഭാഗം വീടുകളും. രാജ്യത്തിന്റെ വിവിധയടങ്ങളിൽ കിലോയ്ക്ക് 250 രൂപ വരെ ഈടാക്കുമ്പോൾ തക്കാളി ഉപയോഗം കുറച്ചിരിക്കുകയാണ് 68 ശതമാനം കുടുംബങ്ങൾ. 14 ശതമാനം കുടുംബങ്ങൾ തക്കാളി വാങ്ങുന്നത് തന്നെ നിർത്തിയതായും ലോക്കൽ സർക്കിളിന്റെ സർവേ റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിയുടെ ഉൽപാദനവും, ലഭ്യതയും കുറഞ്ഞതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളിൽ പ്രധാന നഗരങ്ങളിൽ തക്കാളി വില കിലോയ്ക്ക് 244 രൂപ വരെ ഉയർന്നിരുന്നു. അതേ സമയം തക്കാളി വില കുടുംബ ബജറ്റ് തകർത്തതോടെ തക്കാളിക്ക് കേന്ദ്ര സർക്കാർ സബ്സിഡി നൽകിയിട്ടുണ്ട്. ഡൽഹി, ലഖ്‌നൗ, പട്‌ന, കാൺപൂർ തുടങ്ങി രാജ്യത്തെ വൻനഗരങ്ങളിൽ വില കുറച്ചു തക്കാളി വിൽപ്പന ആരംഭിച്ചത് ഉപഭോക്താക്കൾക്ക് ആശ്വാസവും നൽകിയിട്ടുണ്ട്. .

എന്നാൽ 87 ശതമാനം പേരും തക്കാളിക്ക് കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിൽ മുടക്കുന്നുണ്ടെന്നും, 13 ശതമാനം പേർ മാത്രമാണ് കിലോയ്ക്ക് 100 രൂപയിൽ താഴെ വില നൽകുന്നതെന്നുമാണ് സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മെട്രോ നഗരങ്ങളായ ഡൽഹിയിൽ തക്കാളിക്ക് കിലോയ്ക്ക് 178 രൂപയും, മുംബൈയിൽ 147 രൂപയും, കൊൽക്കത്തയിൽ 145 രൂപയും ചെന്നൈയിൽ 132 രൂപയുമാണ് വ്യാഴാഴ്ച ത്തെ വിലനിലവാരം. കാലവർഷക്കെടുതിയിൽ വിതരണം തടസ്സപ്പെട്ടതാണ് നിരക്ക് കുത്തനെ ഉയരാൻ ഇടയാക്കിയത്.

ജൂണിൽ കിലോയ്ക്ക് 40 രൂപയായിരുന്ന തക്കാളി വില ജൂലൈ ആദ്യവാരത്തോടെയാണ് കിലോയ്ക്ക് 100 രൂപയായി ഉയർന്നത്. കനത്ത മഴയെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിതരണത്തെ ബാധിച്ചതോടെ, ചിലയിടങ്ങളിൽ വില 200 രൂപയ്ക്ക് മുകളിലാണ്. . കാലാവസ്ഥാ വ്യതിയാനം കാരണം രാജ്യത്ത് തക്കാളിയുടെ വിലയിൽ 300 ശതമാനത്തിലേറെ വർധനവാണുണ്ടായിരിക്കുന്നത്

ആന്ധ്രാപ്രദേശ്, കർണാടക, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡീഷ, ബിഹാർ, ഛത്തീസ്ഗഡ്, തെലങ്കാന, ഉത്തർപ്രദേശ്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തക്കാളി പ്രധാനമായും കൃഷി ചെയ്യുന്നത്. കാർഷിക മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ മൊത്തം ഉൽപ്പാദനത്തിന്റെ 91 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.തെക്കൻ, വടക്കുകിഴക്കൻ മേഖലകളിൽ നിന്ന് മാത്രമാണ് ഇപ്പോൾ തക്കാളി വിതരണം ചെയ്യുന്നത്.

Top