യുക്രൈനില്‍ നിന്ന് ഇതുവരെ രാജ്യത്തേക്കെത്തിയവരില്‍ 652 മലയാളികളെ കേരളത്തിലെത്തിച്ചു

തിരുവനന്തപുരം: യുക്രൈയിനില്‍ നിന്ന് ‘ഓപ്പറേഷന്‍ ഗംഗ’യുടെ ഭാഗമായി ഇതുവരെ രാജ്യത്തേക്കെത്തിയവരില്‍ 652 മലയാളികളെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

”ഇന്നു മാത്രം 295 പേരെ കേരളത്തിലേക്കു കൊണ്ടുവരാനായിട്ടുണ്ട്. ഇന്നു മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഡല്‍ഹിയില്‍നിന്ന് ഒരുക്കിയത്. എന്നാല്‍ യാത്രക്കാരുടെ എണ്ണം കുറവായിരുന്നതിനാല്‍ ഒരു ഫ്‌ലൈറ്റ് റദ്ദാക്കി. ഇതില്‍ ആദ്യത്തെ ഫ്‌ലൈറ്റ് വൈകിട്ട് 4:50ന് നെടുമ്പാശേരിയില്‍
എത്തി. 166 വിദ്യാര്‍ത്ഥികള്‍ ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരെ സ്വദേശങ്ങളിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍നിന്ന് കാസര്‍ഗോഡേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകള്‍ സജ്ജമാക്കിയിരുന്നു. ഡല്‍ഹിയില്‍നിന്നുള്ള രണ്ടാമത്തെ ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് രാത്രി 9.30ന് കൊച്ചിയില്‍ എത്തി. ഇതില്‍ 102 യാത്രക്കാര്‍ ഉണ്ട്. ഇവരെയും പ്രത്യേക ബസുകളില്‍ സ്വദേശങ്ങളിലെത്തിക്കും. മറ്റു ഫ്‌ലൈറ്റുകളിലായി 12 പേരും ഡെല്‍ഹിയില്‍ നിന്നും നാട്ടിലെത്തി.”മുഖ്യമന്ത്രി അറിയിച്ചു.

മുംബൈയില്‍ എത്തിയ 15 യാത്രക്കാര്‍ ഇന്ന് നാട്ടിലെത്തി. കേരളത്തിലേക്കുള്ള ഫ്‌ലൈറ്റുകളിലെ ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയില്‍നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്നത്. യുെ്രെകയിനില്‍ നിന്നെത്തുന്നവരുടെ ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനായി ആരോഗ്യ വകുപ്പ് മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.

എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ക്ക് മെഡിക്കല്‍ കോളജുകളിലെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. കണ്‍ട്രോള്‍ റൂമുകളില്‍ ഇതു സംബന്ധിച്ച പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ് ഡെസ്‌കുകളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top