സെന്‍സെക്സില്‍ 634 പോയന്റ് മുന്നേറ്റം; ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് രണ്ടു ശതമാനം വീതം ഉയര്‍ന്നു

റ് ദിനങ്ങള്‍ നീണ്ട തകര്‍ച്ചക്കുശേഷം വിജയംവരിച്ച്  ഏഷ്യന്‍ ഓഹരി വിപണി. 634.65 പോയന്റ് നേട്ടത്തില്‍ 63,782.80ലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. 190 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 19,047.30ലുമെത്തി. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ടു ശതമാനം വീതം ഉയര്‍ന്നു.

മുന്നേറ്റത്തിന്റെ കാരണങ്ങള്‍:-

യുഎസിലെ കടപ്പത്ര ആദായം:-
പ്രതീക്ഷിച്ചതിലും ദുര്‍ബലമായ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ യുഎസിലെ ബോണ്ട് ആദായം കുറഞ്ഞു. പത്ത് വര്‍ഷത്തെ കടപ്പത്ര ആദായം അഞ്ച് ശതമാനത്തില്‍നിന്ന് 4.875 നിരക്കിലേക്ക് താഴുകയും ചെയ്തു. പലിശ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിക്കഴിഞ്ഞെന്ന വിലയിരുത്തല്‍ വിപണിക്ക് ആശ്വാസമായി.

ഏഷ്യന്‍ സൂചികകള്‍:-
ടെക് ഭീമന്മാരായ ആമസോണ്‍, ഇന്റല്‍ എന്നിവയുടെ മികച്ച പ്രവര്‍ത്തന ഫലം ഏഷ്യന്‍ വിപണികള്‍ നേട്ടമാക്കി. ആഴ്ചയുടെ അവസാനം യുഎസ് സൂചികകള്‍ നേട്ടത്തിലെത്തുമെന്ന സൂചനയും അതിന് കരുത്തേകി. ഹോങ്കോങ്, ടോക്കിയോ, ഷാങ്ഹായ്, സിങ്കപുര്‍, സിഡ്നി, ജക്കാര്‍ത്ത, തായ്പേയ് വിപണികളിലും നേട്ടത്തിലായി.

കറന്‍സികളില്‍ മുന്നേറ്റം:-
യുഎസ് കടപ്പത്ര ആദായം കുറഞ്ഞതോടെ ഏഷ്യന്‍ കറന്‍സികള്‍ക്ക് ഊര്‍ജം ലഭിച്ചു. കൊറിയന്‍ വോണ്‍ 0.7 ശതമാനം ഉയര്‍ന്ന് ഏഷ്യന്‍ കറന്‍സികളില്‍ കരുത്ത് തെളിയിച്ചു. രൂപയുടെ മൂല്യത്തിലും നേരിയ ഉണര്‍വുണ്ടായി.

ബാങ്ക് ഓഹരികളില്‍ കുതിപ്പ്:-
നിഫ്റ്റി സൂചികയില്‍ കൂടുതല്‍ അനുപാതമുള്ള ബാങ്ക് ഓഹരികളിലെ നേട്ടം വിപണിയെ തുണച്ചു. ഓട്ടോ, ഐടി ഓഹരികളിലും വാങ്ങല്‍ താല്പര്യം പ്രകടമായിരുന്നു.

Top