സിക്കിം പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; മരണം 73 ആയി, കണാതായ 142 പേരില്‍ 62 പേരെ ജീവനോടെ കണ്ടെത്തി

ഡല്‍ഹി: സിക്കിം പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 29 മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണം 73 ആയി. മരിച്ചവരില്‍ 7 പേര്‍ സൈനികരാണ്. അതേസമയം കണാതായ 142 പേരില്‍ 62 പേരെ ജീവനോടെ കണ്ടെത്തി. ഇപ്പോള്‍ പലയിടത്തായി 81 പേരെ കണ്ടെത്താനുണ്ടെന്ന് സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പറഞ്ഞു. തെരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുവെന്നും അധികൃതര്‍ ആവര്‍ത്തിച്ചു. ചുങ്താങ് ഡാം തകര്‍ന്നതില്‍ സിക്കിം മുഖ്യമന്ത്രി പ്രേം സിംങ് തമാങ് അന്വേഷണം പ്രഖ്യാപിച്ചു. പ്രളയക്കെടുതിയില്‍നിന്നും കരകയറാനാകാതെ ദുരിതത്തിലാണ് സിക്കിം.ബംഗാള്‍ അതിര്‍ത്തി മേഖലയില്‍ ടീസ്ത നദിക്കരയില്‍നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. മൂന്ന് ദിവസത്തിനിടെ നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 1173 വീടുകളാണ് സംസ്ഥാനത്ത് തകര്‍ന്നത്.

പല മേഖലയിലും ശക്തമായ മഴ തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി. ആളുകള്‍ കുടുങ്ങികിടക്കുന്ന മേഖലയിലേക്ക് എന്‍ഡിആര്‍എഫിനും സൈന്യത്തിനും ഹെലികോപ്റ്ററില്‍ ഇറങ്ങാനായില്ല. കാണാതായ സൈനികരെയും ചുങ്താങ്ങിലെ തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നവരെയും രക്ഷിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. നാഗാ ഗ്രാമത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പ്രേം സിംങ് തമാങ് നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി. ചുങ്താങ് ഡാം തകര്‍ന്നതാണ് നാശനഷ്ടങ്ങള്‍ കൂട്ടിയത്.

മുന്‍ സര്‍ക്കാര്‍ ഡാം നിര്‍മ്മാണത്തില്‍ ഗുണനിലവാരം ഉറപ്പാക്കിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുമെന്നും ഇതിനായി കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുന്ന 5 ദിവസങ്ങളില്‍ സിക്കിമില്‍ പലയിടങ്ങളിലായി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്.

Top