മധ്യപ്രദേശില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇരട്ടകുട്ടികളുടെ മൃതദേഹം യമുനാനദിയില്‍

crime

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസ്സുള്ള ഇരട്ട സഹോദരങ്ങളുടെ മൃതദേഹം യുപിയിലെ യമുനാനദിയില്‍ നിന്ന് കണ്ടെത്തി. മധ്യപ്രദേശിലെ ബിസിനസ്സുകാരനായ ബ്രിജേഷ് റാവത്തിന്റെ മക്കളായ ശ്രേയാംശ്, പ്രിയാംശ് എന്നിവരുടെ മൃതദേഹമാണ് യമുനാനദിയില്‍ നിന്ന് പോലീസ് കണ്ടെത്തിയത്.

ചിത്രക്കൂട് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളായ ഇരുവരെയും സ്‌കൂള്‍ ബസില്‍ നിന്നാണ് രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ നിന്ന് നാലു കീലോമീറ്റര്‍ അകലെയുള്ള നഴ്സറിയില്‍ നിന്ന് തിരികെ വരുന്നവഴി ചിത്രക്കൂടില്‍വെച്ചാണ് ബൈക്കില്‍ മുഖം മറച്ചെത്തിയ രണ്ടുപേര്‍ തോക്കൂചൂണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഫെബ്രുവരി 12നായിരുന്നു സംഭവം.

സംഭവത്തില്‍ ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പണത്തിന് വേണ്ടിയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. കുട്ടികളുടെ മൃതദേഹം കെട്ടിയിട്ട നിലയാണ് നദിയില്‍ നിന്ന് കണ്ടെത്തിയത്. കുട്ടികളുടെ മരണത്തെ തുടര്‍ന്ന് ചിത്രക്കൂട് മേഖലയിലെ കടകളടച്ച്‌വ്യാപാരികള്‍ പ്രതിഷേധിച്ചു. ചിലയിടങ്ങളില്‍ ടയര്‍ കത്തിച്ചും സ്വകാര്യ വസ്തുക്കള്‍ നശിപ്പിച്ചും ജനങ്ങള്‍ പ്രതിഷേധിച്ചു.

Top