യുപിയിൽ ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു;ശ്വാസകോശം പുറത്തെടുത്തു

കാൺപൂർ : ഉത്തർപ്രദേശിൽ ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികൾ കുട്ടിയുടെ വയറുകീറി ശ്വാസകോശം പുറത്തെടുത്തു. പെൺകുട്ടിയുടെ മൃതശരീരം കിടന്നിരുന്നത് വയറു കീറിയ നിലയിലായിരുന്നു. മൃതദേഹത്തിൽ ശ്വാസകോശവും ഉണ്ടായിരുന്നില്ല. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു.

ദുർമന്ത്രവാദമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ദമ്പതികൾ ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ. പൂജ ചെയ്താല്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകികകള്‍ കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 1999ൽ വിവാഹിതരായ ദമ്പതികൾക്ക് കുട്ടികൾ ഇല്ലായിരുന്നു. കുട്ടികൾ ഉണ്ടാകാൻ പെൺകുട്ടിയെ കൊന്ന് ശ്വാസകോശം കഴിച്ചാൽ മതിയെന്ന തെറ്റിദ്ധാരണ കൊണ്ടാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളുടെ നിർദേശപ്രകാരം യുവാക്കളായ രണ്ട് പ്രതികളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ബലാത്സംഗത്തിനിരയാക്കി കൊല്ലുകയായിരുന്നു. തുടർന്ന് വയറുകീറി ശ്വാസകോശം പുറത്തെടുത്ത് മൃതദേഹം ഉപേക്ഷിച്ചു.

സംഭവത്തില്‍ അങ്കുല്‍ കുറില്‍(20), ബീരാന്‍(31) എന്നിവര്‍ അറസ്റ്റിലായി. ദീപാവലിക്ക് തലേന്നാണ് കുഞ്ഞിനെ ഘത്തംപുര്‍ പ്രദേശത്തുനിന്ന് കാണാതായത്. പ്രതികള്‍ കുഞ്ഞിന്റെ ശ്വാസകോശം പരശുറാം കുറില്‍ എന്നയാള്‍ക്കാണ് മന്ത്രവാദത്തിനായി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. പരുശുറാമാണ് ബന്ധുവായ അങ്കുലിനെയും സുഹൃത്ത് ബീരാനെയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ശ്വാസകോശം വേര്‍പ്പെടുത്താന്‍ ഏര്‍പ്പാടാക്കിയത്. ദീപാവലിക്ക് തലേദിവസം പടക്കം വാങ്ങാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാട്ടിലടക്കം തിരഞ്ഞു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന് നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Top