പെണ്ണിന് മാത്രമല്ല ആണിനും രക്ഷയില്ലാത്ത കാലം; 6 വയസ്സുള്ള ആണ്‍കുട്ടിക്ക് പൊതുടോയ്‌ലറ്റില്‍ പീഡനം

ആറ് വയസ്സുകാരന്റെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പൊതു ടോയ്‌ലറ്റില്‍ അജ്ഞാതനായ ഒരു വ്യക്തിയില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ലൈംഗിക അതിക്രമമാണ് കുട്ടിയെ ഞെട്ടലിലേക്ക് തള്ളിവിട്ടത്. മുംബൈയിലെ പൊതു ടോയ്‌ലറ്റില്‍ വെച്ചാണ് ആറ് വയസ്സുകാരന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. അക്രമം എതിര്‍ത്ത കുട്ടിയുടെ കവിളില്‍ ഇയാള്‍ കടിക്കുകയും ചെയ്തു.

പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തി. പോസ്‌കോ ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തിന് ശേഷം ഞെട്ടലിലായ കുട്ടിയെ സമാധാനിപ്പിച്ച് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ തേടാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതിയുടെ രേഖാചിത്രം വരച്ച് അന്വേഷണം ത്വരിതപ്പെടുത്താമെന്നാണ് ഇവര്‍ കരുതുന്നത്.

കേസിന് തുമ്പുണ്ടാക്കാന്‍ സാധിക്കുന്ന സിസിടിവി ദൃശ്യങ്ങളൊന്നും ലഭിക്കാതെ പോയതാണ് രേഖാചിത്രത്തിന് ശ്രമിക്കാന്‍ ഇടയാക്കിയത്. മുംബൈയിലെ ഓഷിവാരയിലാണ് സംഭവം അരങ്ങേറിയത്. മുംബൈ പോലീസ് ക്രൈം ബ്രാഞ്ചും വിഷയം അന്വേഷിക്കുന്നുണ്ട്. പല ടീമുകളായി തിരിഞ്ഞാണ് പ്രതിയെ കണ്ടെത്താന്‍ ശ്രമം നടക്കുന്നത്.

ട്യൂഷന് പോയ കുട്ടി മടങ്ങിയെത്താന്‍ വൈകിയതോടെയാണ് രക്ഷിതാക്കള്‍ തെരച്ചില്‍ ആരംഭിച്ചത്. മൂന്ന് മണിക്കൂറിന് ശേഷം പൊതു ടോയ്‌ലറ്റിന് ഉള്ളില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആദ്യം സംഭവം കുട്ടി വെളിപ്പെടുത്തിയില്ലെങ്കിലും പിന്നീട് സംഭവം വിശദീകരിച്ചു. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ കുട്ടിയെ ബലം പ്രയോഗിച്ച് ടോയ്‌ലറ്റില്‍ കയറ്റിയാണ് പീഡനം അരങ്ങേറിയത്. എതിര്‍ത്ത കുട്ടിയെ കടിച്ച ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഭയന്ന് പോയതോടെയാണ് ആണ്‍കുട്ടി ഇവിടെ നിന്നും പുറത്തിറങ്ങാതെ ഇരുന്ന് പോയത്.

Top