കൊവിഡ്കാലത്തും ഇന്ത്യയെ പ്രകോപിപ്പിച്ച് പാക്കിസ്ഥാന്‍; തിരിച്ചടി ശക്തമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കൊവിഡ് പടരുന്നതിനിടയിലും ജമ്മുകാശ്മീരില്‍ പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍. റെഡ് സോണ്‍ ആയി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ പോലും നിരന്തരം ആക്രമിക്കപ്പെടുകയാണ്. കഴിഞ്ഞദിവസം ബാരാമുള്ള ജില്ലയിലെ സൊപാറില്‍ നിന്നാ് അഞ്ച് ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ സൈന്യത്തിന്റെ പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ പിടികൂടിയതായി ജമ്മു കാശ്മീര്‍ പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് കഴിഞ്ഞ ദിവസം നിരവധി വീടുകള്‍ തകര്‍ത്ത റോക്കറ്റ് ആക്രമണത്തിനു പിന്നില്‍ ഇവര്‍ക്ക് പങ്കുള്ളതായി പൊലീസ് അറിയിച്ചു
.
ഞായറാഴ്ച കുപ്വാരയില്‍ കൊവിഡ് റെഡ് സോണായി പ്രഖ്യാപിച്ച പ്രദേശത്ത് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് വയസുള്ള കുട്ടിയടക്കം മൂന്ന് പ്രദേശവാസികള്‍ മരിച്ചിരുന്നു. അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നു. കൊവിഡ് റെഡ് സോണായി പ്രഖ്യാപിച്ചതിനാല്‍ വീട് തകര്‍ന്ന പ്രദേശവാസികള്‍ക്ക് സമീപ ഗ്രാമങ്ങളില്‍ പോലും അഭയം ലഭിക്കാത്ത സ്ഥിതിയാണ്.

കഴിഞ്ഞ ആഴ്ച കുപ്വാരയിലെ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികരും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. കുല്‍ഗാമില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ കഴിഞ്ഞയാഴ്ച സൈന്യം വധിച്ചിരുന്നു. തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ ഇനിയും പിന്തുണ നല്‍കിയാല്‍ ശക്തമായി തിരിച്ചടിയായിരിക്കും മറുപടിയെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top