രാജ്യത്ത് 5ജി വിന്യസിക്കാനുള്ള അപേക്ഷകളില്‍ ടെലികോം വകുപ്പ് ഉടന്‍ തീരുമാനമെടുക്കും

ന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തില്‍ 5ജി വിന്യസിക്കാനുള്ള റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ സേവന ദാതാക്കളുടെ അപേക്ഷകളില്‍ ടെലികോം വകുപ്പ് രണ്ടാഴ്ച്ചയ്ക്കകം നടപടി സ്വീകരിക്കും. വിദേശ രാജ്യങ്ങളില്‍ പലരും 5ജി സേവനം ആരംഭിച്ചിട്ടും ഇന്ത്യയില്‍ ഇനിയും വൈകുന്നതിനെ ശശി തരൂര്‍ അധ്യക്ഷനായ ഐടി പാര്‍ലമെന്ററി കമ്മിറ്റി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ 5ജിയില്‍ രാജ്യം പിന്നിലാവുമെന്നും പാനല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വകുപ്പിന്റെ ഈ തീരുമാനം.

5ജി പരീക്ഷണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ടെലികോം വകുപ്പ് രാജ്യത്തെ വിവിധ സേവനദാതാക്കളുമായി ചര്‍ച്ച നടത്തിവരികയാണെന്നും ഇത് പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഫലമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇടി ടെലികോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറക്കുമതി ചെയ്തതും തദ്ദേശീയമായി തയ്യാറാക്കിയതുമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് 5ജി ഫീല്‍ഡ് ട്രയല്‍ ആരംഭിക്കുന്നതിനായി 16 ആപ്ലിക്കേഷനുകളാണ് ടെലികോം വകുപ്പിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. വാവേ, സെഡ് ടിഇ തുടങ്ങിയ ചൈനീസ് കമ്പനികളില്‍നിന്നും 5ജിസാങ്കേതിക വിദ്യ സ്വീകരിക്കുന്നതില്‍നിന്നും കമ്പനികള്‍ പിന്‍മാറിയിട്ടുണ്ട്. ഇപ്പോള്‍ യൂറോപ്യന്‍, അമേരിക്കന്‍ കമ്പനികളെയാണ് ഇതിനായി ആശ്രയിക്കുന്നത്.

സാംസങ്, നോക്കിയ, എറിക്‌സണ്‍ തുടങ്ങിയ കമ്പനികളുടെ സാങ്കേതിക വിദ്യകളും സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയും പരീക്ഷിക്കാനുള്ള അനുമതിയാണ് ജിയോ ചോദിച്ചിരിക്കുന്നത്. എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഫിന്‍ലന്റ് കമ്പനിയായ നോക്കിയയേയും സ്വീഡനില്‍ നിന്നുള്ള എറിക്‌സണിനേയുമാണ് 5ജിയ്ക്കായി ആശ്രയിക്കുന്നത്. മാവെനിര്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ പേരും വോഡഫോണ്‍ ഐഡിയയുടെ അപേക്ഷയിലുണ്ട്.

അതേസമയം, സര്‍ക്കാരിന് കീഴിലുള്ള സെന്റര്‍ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് എന്ന സ്ഥാപനത്തെയാണ് ബിഎസ്എന്‍എല്‍ 5ജി വിന്യാസത്തിനായി ആശ്രയിക്കുന്നത്. എയര്‍ടെല്‍ അടുത്തിടെ ഹൈദരാബാദില്‍ 1800 മെഗാഹെര്‍ട്‌സ് ബാന്റില്‍ കമ്പനിയുടെ 4ജി ശൃംഖലയില്‍ 5ജി സേവനം പരീക്ഷിച്ചിരുന്നു.

Top