മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ; മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികള്‍ ആഫ്രിക്കയില്‍ പിടിയില്‍.രണ്ട് മലയാളികളുള്‍പ്പടെ 58 മത്സ്യത്തൊഴിലാളികളാണ് ആഫ്രിക്കയില്‍ പിടിയിലാകുന്നത്. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍.പിടിയിലായവര്‍ക്ക് നിയമസഹായം നല്‍കാന്‍ ഇടപെടല്‍ നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് ഇവര്‍ ഈസ്റ്റ് ആഫ്രിക്കന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായത്. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികള്‍. കഴിഞ്ഞ മാസം 22 ന് കൊച്ചിയില്‍ നിന്നാണ് സംഘം അഞ്ച് ബോട്ടുകളിലായി യാത്ര തിരിച്ചത്. സംഘവും ഇവര്‍ സഞ്ചരിച്ച ബോട്ടുകളും ആഫ്രിക്കന്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. സംഘത്തെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സീഷെല്‍സ് പൊലീസ് വ്യക്തമാക്കി.

വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസും തമിഴ്നാട് സ്വദേശിയുടെ ഇന്‍ഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു യാത്ര തിരിച്ചത്. ഇവര്‍ക്കൊപ്പം ഈ ബോട്ടില്‍ 13 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ഇവര്‍ സീഷെല്‍സില്‍ പൊലീസിന്റെ പിടിയിലായെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ആഫ്രിക്കന്‍ പോലീസിലെ മെസ് ജീവനക്കാരന്റെ ഫോണില്‍ നിന്നാണ് തോമസ് വീട്ടിലേക്ക് വിളിച്ച് അറസ്റ്റ് വിവരം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞം മേഖലയില്‍ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് കൂടുതല്‍ ദൂരത്തേക്ക് സംഘം സഞ്ചരിച്ചത്

 

Top