ഭൂകമ്പത്തിൽ മരണം 24,000; സിറിയയിൽ 53 ലക്ഷം പേർ ഭവനരഹിതരായെന്ന് ഐക്യരാഷ്ട്രസഭ

ഭൂകമ്പം തകര്‍ത്ത സിറിയയിയിലും തുര്‍ക്കിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദിവസങ്ങള്‍ നീങ്ങുന്നതോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ പേരെ ജീവനോടെ പുറത്തെടുക്കാമെന്ന പ്രതീക്ഷ അസ്തമിക്കുകയാണ്. വിവിധ രാജ്യങ്ങളുടെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരുകള്‍. അതേസമയം ദുരന്തത്തില്‍ സിറിയയില്‍ മാത്രം 53 ലക്ഷം പേര്‍ ഭവന രഹിതരെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ഇരുരാജ്യങ്ങളിലുമായി മരണം 24,000 കടന്നു.

ഭൂകമ്പത്തില്‍ തുര്‍ക്കിയിലാണ് ഏറ്റവുമധികം ആള്‍ നാശം ഉണ്ടായത്. 20,000 പേര്‍ക്ക് തുര്‍ക്കിയില്‍ ജീവന്‍ നഷ്ടമായി. കാണാതായ ഇന്ത്യക്കാരന്റെ പാസ്‌പോര്‍ട്ട് തുര്‍ക്കിയിലെ ഒരു ഹോട്ടലിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തി. ഇയാളെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അടുത്തുള്ള ആശുപത്രിയിലടക്കം തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 10 വയസുകാരിയെയും അമ്മയെയും രക്ഷിക്കാനായത് വെള്ളിയാഴ്ച ദുരന്ത ഭൂമിയിലെ ആശ്വാസക്കാഴ്ചയായി. രക്ഷാ പ്രവര്‍ത്തനം കടുതല്‍ വേഗത്തിലാക്കണമായിരുന്നുവെന്ന് പ്രസിഡന്‌റ് എര്‍ദോഗന്‍ പ്രതികരിച്ചു.

Top