പ്രാഥമിക ഓഹരി വിൽപന വഴി 2023-ൽ കമ്പനികൾ സമാഹരിച്ചത് 52,000 കോടി

2023-ൽ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) വഴി കമ്പനികൾ സമാഹരിച്ചത് 52,000 കോടി രൂപ. ഈ വർഷം 58 കമ്പനികൾ ആണ് ഐപിഒകൾ വഴി 52,637 കോടി രൂപ സമാഹരിച്ചത്. കഴിഞ്ഞ വർഷം 40 കമ്പനികൾ ഐപിഒ വഴി 59,302 കോടി രൂപ സമാഹരിച്ചിരുന്നു. പലിശനിരക്കിലെ വർധനയും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ഈ വർഷം ആകെ സമാഹരിച്ച തുക കുറയാനുള്ള കാരണം. 2024ലും ഐപിഒ വഴിയുള്ള നിക്ഷേപം ശക്തമായി തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.. 2022ൽ എൽഐസി മെഗാ ഐപിഒയിലൂടെ സമാഹരിച്ച 20,557 കോടി രൂപ ഒഴികെ, ഈ വർഷം പബ്ലിക് ഇഷ്യൂ വഴി സമാഹരിച്ച തുക 36 ശതമാനം കൂടുതലാണ്.

2023-ൽ ലിസ്റ്റ് ചെയ്ത 50 കമ്പനികളിൽ ഏഴെണ്ണം മാത്രമാണ് വിപണിയിൽ നഷ്ടം നേരിട്ടത്. 2022ലിത് 14 കമ്പനികൾ ആയിരുന്നു. ടാറ്റ ടെക്‌നോളജീസ്, ഐഡിയഫോർജ്, ഉത്കാർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നിവയുടെ ഓഹരികൾ ലിസ്‌റ്റിംഗ് ദിവസം തന്നെ ഇരട്ടിയോ ഇരട്ടിയിലേറെയോ വർധിച്ചു, ഇത് 2024-ലെ ഐപിഒ വിപണിക്ക് അനുകൂലമായ ഘടകമാണ്.സെബിയുടെ അനുമതി ലഭിച്ച 24 ഓളം കമ്പനികൾ 26,000 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാൻ ഒരുങ്ങുകയാണ്. കൂടാതെ, 32 കമ്പനികൾ ഐപിഒയ്ക്കായി അവരുടെ കരട് പേപ്പറുകൾ സെബിയിൽ സമർപ്പിച്ചിട്ടുണ്ട്.ഓയോ, ഒല, ഗോ ഡിജിറ്റ് എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ 2024 ൽ ഐപിഒ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top