ഒറ്റയടിക്ക് 51 റോഡുകള്‍ തുറന്നു, വാക്ക് പാലിച്ച് പിണറായി സര്‍ക്കാര്‍ !

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ചിരിക്കുന്ന നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 51 പൊതുമരാമത്ത് റോഡുകള്‍ നാടിനു സമര്‍പ്പിച്ചു. 225.2 കോടി രൂപ ചെലവില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നിര്‍മ്മിച്ച ഈ റോഡുകള്‍ സംസ്ഥാനത്തെ 52 നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് നാടിനെ വ്യവസായ സൗഹൃദമാക്കാനും ഇവിടേക്കു നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുമാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് 15,000 കിലോമീറ്റര്‍ റോഡുകള്‍ കൂടി ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്കു ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതിനോടകം 1,410 കിലോമീറ്റര്‍ റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. 2,546 കിലോമീറ്റര്‍ റോഡുകളില്‍ ഇപ്പോള്‍ ഈ പ്രവൃത്തി പുരോഗമിക്കുകയാണ്.

അടിസ്ഥാന സൗകര്യ വികസനരംഗത്ത് കൃത്യമായ ദിശാബോധത്തോടെയാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. അങ്ങനെ വിദ്യാഭ്യാസ – ആരോഗ്യ രംഗങ്ങളില്‍ കഴിഞ്ഞ നാളുകളില്‍ നാം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് കേരളത്തിന്റെ വളര്‍ച്ച സാധ്യമാക്കാന്‍ ഈ പദ്ധതികള്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top