സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മൂന്നുമാസത്തിനിടെ പിടിയിലായത് 5,067 പേര്‍

റിയാദ്: സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മൂന്നുമാസത്തിനിടെ പിടിയിലായത് 5,067 പേര്‍. മയക്കുമരുന്ന് കടത്ത്, വിപണനം, ഉപഭോഗം, ഗതാഗതം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ 32 രാജ്യക്കാരാണുള്ളത്.

54 ലക്ഷം മയക്കുഗുളികകള്‍, ആറ് ടണ്‍ ഹഷീഷ്, 1.4 കിലോ കൊക്കൈന്‍, 2.9 കിലോ ഹെറോയിന്‍, കൂടാതെ മറ്റ് പല രൂപങ്ങളിലുമുള്ള മയക്കുമരുന്നുകള്‍ എന്നിവയാണ് മൂന്നുമാസത്തിനിടെ കണ്ടെത്തിയതെന്ന് നര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ അബ്ദുല്‍ അസീസ് മുഹമ്മദ് കടാസ പറഞ്ഞു. 420 വിവിധയിനം ആയുധങ്ങളും ഒരു കോടിയിലേറെ റിയാലും മയക്കുമരുന്ന് കടത്തുകാരില്‍ നിന്ന് പിടികൂടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരോധിത മയക്കുഗുളിക നിര്‍മിക്കുന്ന യന്ത്രസാമഗ്രികളടക്കം ഒരു പ്രാദേശിക നിര്‍മാണ കേന്ദ്രവും കണ്ടെത്തി അധകൃതര്‍ അടപ്പിച്ചു. ഈ കേന്ദ്രത്തില്‍ നിന്ന് ധാരാളം മയക്കുഗുളികകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തുകാര്‍ ഇപ്പോള്‍ ഇത്തരം യന്ത്രങ്ങളാണ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതെന്നും സൗദി കസ്റ്റംസിന്റെ അതിര്‍ത്തി പോസ്റ്റുകളിലെ കര്‍ശന ജാഗ്രതയും പഴുതടച്ച പരിശോധനയും മൂലം മയക്കുമരുന്ന് കടത്താന്‍ കഴിയാത്തതിനാല്‍ ബദല്‍ മാര്‍ഗം തേടുന്നതാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Top