കൊച്ചിയിലേക്ക് 50,000 ഭക്ഷണപ്പൊതികള്‍ ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടര്‍

കൊച്ചി: എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ തമാസിക്കുന്നവര്‍ക്ക് 50,000 ഭക്ഷണപ്പൊതികള്‍ ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കടവന്ത്രയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇത് എത്തിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്തെ മഹാപ്രളയത്തില്‍ പെട്ട് ഒറ്റപ്പെട്ടവരെ രക്ഷപെടുത്താന്‍ നാവികസേനയുടെ അതിതീവ്രദൗത്യം തുടരുകയാണ്. 40 ഡൈവിങ് ടീമുകളും ഹെലികോപ്റ്ററുകളുമായി ഓപ്പറേഷന്‍ മദത് എന്ന ദൗത്യം എല്ലാത്തരത്തിലും സഹായഹസ്തവുമായി രംഗത്തുണ്ട്.

പെരിയാറില്‍ നിന്ന് കുതിച്ചെത്തിയ വെള്ളത്തില്‍ ഭൂരിഭാഗവും മുങ്ങിയ കൊച്ചിയില്‍ നാവികസേന പൂര്‍ണസമയ നിരീക്ഷണം നടത്തുന്നുണ്ട്. 40 റെക്‌സ്യൂ ഡൈവിങ് ടീമുകള്‍ ജെമിനി ബോട്ടുകളുമായി രക്ഷാദൗത്യം നടത്തുന്നു. കഴിഞ്ഞദിവസം വരെ 150 ഓളം ആളുകളെയാണ് എയര്‍ലിഫ്റ്റ് ചെയ്തത്. രക്ഷപെടുത്തിയവര്‍ക്ക് നാവികസേനാ ആസ്ഥാനത്ത് ക്യാംപ് ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ഫോര്‍ട്ട് കൊച്ചിയിലും ആലുവയിലും നാവികസേനയുടെ ദുരിതാശ്വാസ ക്യാംപുകളുണ്ട്.

Top