5,000 സൈനികരെ കൂടി അയക്കും,പൗരന്മാരുടെ ജീവനപകടത്തിലായാല്‍ തിരിച്ചടി’; താലിബാന് മുന്നറിയിപ്പ് നൽകി ബൈഡന്‍

കാബൂള്‍: കാബൂളിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കാന്‍ 5,000 സൈനികരെ കൂടി അഫ്ഗാനിസ്ഥാനില്‍ വിന്യസിക്കാന്‍ അനുമതി നല്‍കിയതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. നയതന്ത്ര, സൈനിക, രഹസ്യാന്വേഷണ സംഘങ്ങളുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഉദ്യോഗസ്ഥരെ സുരക്ഷിതമായി അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ബൈഡന്‍ പങ്കുവച്ചു. നിലവിലെ സാഹചര്യത്തില്‍,യു.എസ് സൈനികരെ സഹായിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്കും സുരക്ഷയൊരുക്കും.

യു.എസ് സൈന്യത്തിന്റെ ദൗത്യത്തെ യാതൊരു തരത്തിലും അപകടത്തിലാക്കരുതെന്ന് ദോഹയിലെ താലിബാന്‍ പ്രതിനിധികളെ ഉദ്യോഗസ്ഥര്‍ മുഖേന അറിയിച്ചിട്ടുണ്ട്. ഇനി വിപരീതമായൊരു നീക്കം താലിബാന്റെ ഭാഗത്തുനിന്നുണ്ടായാല്‍ വേഗത്തിലും ശക്തവുമായ യു.എസ് സൈനിക നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അഫ്ഗാനിസ്ഥാനിലെ വിമതസേനയായ താലിബാന്‍ തലസ്ഥാന നഗരമായ കാബൂളില്‍ പ്രവേശിച്ചു. കാബൂള്‍ ഒഴികെയുള്ള തന്ത്രപ്രധാനമായ എല്ലാ നഗരവും താലിബാന്‍ സേന ഞായറാഴ്ച രാവിലെയോടെ പിടിച്ചെടുത്തിരുന്നു. കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകളും വിമത സേന അടച്ചു.

കാബൂളിന്റെ നാലുവശത്തു നിന്നും ഒരേ സമയം നഗരത്തിലേക്ക് പ്രവേശിക്കുകയാണ് താലിബാന്‍. ഇതോടെ മണിക്കൂറുകള്‍കം അഫ്ഗാനിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം വിമതസേന പിടിച്ചെടുക്കുമെന്ന് ഉറപ്പായി. യു.എസ് സേനയുടെ പൂര്‍ണമായ പിന്മാറ്റം ഈ വര്‍ഷം സെപ്റ്റംബറോടെ പൂര്‍ത്തീകരിക്കാനിരിക്കെയാണ് താലിബാന്റെ മുന്നേറ്റം. താലിബാന്‍ തന്ത്രപ്രധാന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ യു.എസ് സേനയുടെ ബാക്കിയുള്ള സൈനികരേയും എംബസി ജീവനക്കാരേയും മാറ്റുന്നതിനുള്ള നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്.

 

Top