മന്ത്രിമാരെ കാണാനില്ല; അവിശ്വാസ പ്രമേയത്തിനൊപ്പം ഇമ്രാന്‍ ഖാന് മുന്നില്‍ വീണ്ടും പ്രതിസന്ധി

ഇസ്താംബുള്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 50 ഭരണകക്ഷി മന്ത്രിമാരെ പൊതുവേദികളില്‍ കാണുന്നില്ലെന്ന് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഫെഡറല്‍, പ്രവശ്യ മന്ത്രിമാരടക്കം 50 ജനപ്രതിനിധികളെയാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയില്‍ നിന്നും കാണാതായിരിക്കുന്നത്. അവിശ്വാസപ്രമേയം പ്രധാനമന്ത്രിക്കുമേല്‍ സമ്മര്‍ദം സൃഷ്ടിക്കുന്നതിനിടയിലും ഫെഡറല്‍ തലത്തില്‍ ഇമ്രാന്‍ ഖാന് ജനപ്രതിനിധികളുടെ പിന്തുണയുണ്ടെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് മന്ത്രിമാരുടെ തിരോധാനം.

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം നാളെയാണ് പരിഗണിക്കുന്നത്. വെള്ളിയാഴ്ച പാക് പാര്‍ലമെന്റ് ചേര്‍ന്നിരുന്നുവെങ്കിലും ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ പിരിയുകയായിരുന്നു. തിങ്കളാഴ്ച വരെ അസംബ്ലി നിര്‍ത്തിവയ്ക്കുകയാണെന്നാണ് സ്പീക്കര്‍ അറിയിച്ചത്. അസംബ്ലി അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് അനുശോചനം അറിയിച്ച് സഭ നിര്‍ത്തിവച്ചത്. രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തു എന്നതാണ് ഇമ്രാന്‍ ഖാനെതിരായ പ്രധാന ആരോപണം.

100 അംഗങ്ങള്‍ ഒപ്പിട്ടാണ് മാര്‍ച്ച് 8ന് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. പ്രമേയം വോട്ടെടുപ്പിലേക്ക് നീങ്ങിയാല്‍ 172 വോട്ടാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. പ്രതിപക്ഷത്തിന് 162 സീറ്റുണ്ട്. ഇമ്രാന്‍ ഖാന്റെ സ്വന്തം പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫിലെ 24 അംഗങ്ങള്‍ പ്രതിപക്ഷത്തിന് പിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ്.

 

Top