ജമ്മു കശ്മീരിലെ ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച്’ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 5 ലക്ഷം വരെ പാരിതോഷികം

ഡല്‍ഹി: ജമ്മു കശ്മീരിലെ ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച്’ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. ജമ്മു കശ്മീരിലേക്ക് ഭീകരരെ എത്തിക്കുന്നതും സ്ഫോടകവസ്തുക്കളും നിരോധിത ചരക്കുകളും കടത്തുന്നതുമായ ട്രാന്‍സ്ബോര്‍ഡര്‍ ടണല്‍ കണ്ടെത്തുന്നവര്‍ക്കായിരിക്കും ഏറ്റവും ഉയര്‍ന്ന പാരിതോഷികമായ 5 ലക്ഷം രൂപ നല്‍കുക. മയക്കുമരുന്നുകള്‍, ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ നിക്ഷേപിക്കാനായി അതിര്‍ക്കപ്പുറത്ത് നിന്നും എത്തുന്ന ഡ്രോണുകളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ നല്‍കും.

ഡ്രോണ്‍വഴി കൈമാറുന്ന വസ്തുക്കള്‍ ശേഖരിക്കുകയോ ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍, മയക്കുമരുന്ന് എന്നിവ ലൈന്‍ ഓഫ് കണ്‍ട്രോളില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്കോ പഞ്ചാബിലേക്കോ കടത്തുന്നവരെ പിടികൂടാന്‍ തക്ക വിവരം കൈമാറുന്നവര്‍ക്കും 3 ലക്ഷം രൂപ പാരിതോഷികമായി നല്‍കും. അന്തര്‍സംസ്ഥാന മയക്കുമരുന്ന് മൊഡ്യൂളുകള്‍ നശിപ്പിക്കാനുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്കും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരവാദികളുമായോ ജയിലില്‍ കഴിയുന്ന വിഘടനവാദികളുമായോ ബന്ധമുള്ളവരെ കുറിച്ചും കൃത്യമായ വിവരം നല്‍കുന്നവര്‍ക്കുമാണ് പാരിതോഷികമായി രണ്ട് ലക്ഷം രൂപയാണ് ലഭിക്കുക.

തീവ്രവാദികളുമായോ ജമ്മു കശ്മീരിലെ അവരുടെ ഏജന്റുമാരുമായോ ആശയവിനിമയം നടത്തുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കും അവരുടെ ഫോട്ടോ, വിലാസം, നീക്കങ്ങള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നവര്‍ക്കും 2 ലക്ഷം രൂപ നല്‍കും.പള്ളികള്‍, മദ്രസകള്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ തീവ്രവാദ സംഘടനകളിലേക്ക് ആകര്‍ഷിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും പാരിതോഷികം നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Top