ഭീമ കൊറേഗാവ് അനുസ്മരണ ദിനം; കനത്ത സുരക്ഷയൊരുക്കി പൊലീസ്

പുണെ: ഭീമ കൊറേഗാവ് അനുസ്മരണ ദിനം നടന്നത് കനത്ത സുരക്ഷയില്‍. രണ്ട് വര്‍ഷം മുമ്പ് ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയത്. പ്രദേശത്തെ ഇന്റര്‍നെറ്റ് റദ്ദാക്കുകയും 10000 പൊലീസുകാരെ നിയോഗിക്കുകയും ചെയ്തു.

അഞ്ച് ലക്ഷം ദളിതുകളാണ് ഭീമ കൊറേഗാവ് അനുസ്മരണ ദിനത്തില്‍ ഒത്തുചേര്‍ന്നത്. ബ്രിട്ടീഷ്-മറാത്ത യുദ്ധ സ്മരണാര്‍ഥമാണ് കൊറേഗാവില്‍ ലക്ഷങ്ങള്‍ അണിനിരന്നത്. ഉപമുഖ്യമന്ത്രി അജിത് പവാര്‍, ദളിത് നേതാവ് പ്രകാശം അംബേദ്കര്‍ എന്നിവര്‍ യുദ്ധ സ്മാരകത്തിലെത്തി പുഷ്പാഞ്ജലി അര്‍പ്പിച്ചു. കൂടുതല്‍ സംസ്ഥാന-കേന്ദ്ര നേതാക്കള്‍ പരിപാടിക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ അറിയിച്ചു.

1818 ജനുവരി 1ന് ആണ് കൊറെഗാവ് യുദ്ധം നടന്നത്. മഹാരാഷ്ട്രയുടെ ചരിത്രത്തിന്റെ ഭാഗമാണ് ഈ യുദ്ധം. മറാത്ത രാജാവ് പെഷ്‌വ ബാജിറാവുവിന്റെ സൈന്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമാണ് ഏറ്റുമുട്ടിയത്. മഹര്‍ പോരാളികള്‍ ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യത്തില്‍ ചേര്‍ന്നു. എണ്ണത്തില്‍ കുറവായിരുന്ന ബ്രിട്ടീഷ്-മഹര്‍ സൈന്യം മറാത്ത സൈന്യത്തെ തോല്‍പ്പിച്ചു. ഇത് സൈനികമായ വിജയം എന്നതിനെക്കാള്‍ ജാതി വിവേചനത്തിന് എതിരെയുള്ള വിജയമായി മഹര്‍ സമുദായം കണക്കാക്കുന്നു. രണ്ട് സമുദായങ്ങളും തമ്മിലുള്ള അകലം വര്‍ധിപ്പിക്കുന്നതിനും ഈ യുദ്ധം കാരണമായി. പോരാട്ടത്തില്‍ കൊല്ലപ്പെട്ട ദളിത് പട്ടാളക്കാര്‍ക്ക് വേണ്ടി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭീമ-കൊറെഗാവില്‍ ഒരു യുദ്ധ സ്മാരകം പണിതു. മഹര്‍ സമുദായം ഇത് സംരക്ഷിക്കുന്നു. ജനുവരി ഒന്ന് ജയ് സ്തംഭ് ദിനമായാണ് മഹറുകള്‍ ആഘോഷിക്കുന്നത്.

2018ലെ വാര്‍ഷികത്തില്‍ ഇവിടെ സംഘര്‍ഷമുണ്ടായി. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഒരാള്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ കനത്ത സുരക്ഷ ഒരുക്കിയത്.

Top