നികുതി ഘടന പരിഷ്‌കരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ജിഎസ്ടി സ്ലാബ് ഉയര്‍ത്തും

ന്യൂഡല്‍ഹി: വരുമാനത്തില്‍ ഇടിവ് വന്നതോടെ നികുതി ഘടന പരിഷ്‌കരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജിഎസ്ടി നടപ്പാക്കി രണ്ടരവര്‍ഷം പിന്നിടുമ്പോഴാണ് നികുതി ഘടന പരിഷ്‌കരിക്കാനുള്ള കേന്ദ്രനീക്കം നടക്കുന്നത്.ചരക്ക് സേവന നികുതിയില്‍നിന്നുള്ള വരുമാനം കുറയുകയും സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരത്തുക കേന്ദ്രം നല്‍കാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉത്പന്നങ്ങളുടെ നികുതി സ്ലാബ് ഉയര്‍ത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിലവിലുള്ള ഏറ്റവും കുറഞ്ഞ സ്ലാബ് അഞ്ചു ശതമാനത്തില്‍നിന്ന് 9-10 ശതമാനത്തിലേയ്ക്ക് ഉയര്‍ത്താനാണ് ആലോചിക്കുന്നത്.നിലവില്‍ 12 ശതമാനം നിരക്കുള്ള 243 ഉത്പന്നങ്ങള്‍ 18 ശമതാനം സ്ലാബിലേയ്ക്ക് കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ജിഎസ്ടി സ്ലാബുകള്‍ പരിഷ്‌കരിക്കുന്നതോടെ ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം സര്‍ക്കാരിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2017 ജൂലായില്‍ നൂറിലേറെ ഉത്പന്നങ്ങളുടെ ജിഎസ്ടി 14.4ശതമാനത്തില്‍നിന്ന് 11.6 ശതമാനമാക്കിയതോടെ സര്‍ക്കാരിന് രണ്ടുലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്.

നികുതി ഈടാക്കാത്ത ഉത്പന്നങ്ങളെലും ജിഎസ്ടിക്കുകീഴില്‍ കൊണ്ടുവരുന്നതിനും കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. 28 ശതമാനം നികുതി ഈടാക്കുന്ന സ്ലാബില്‍പെട്ട ഏഴുതരം സാമഗ്രികള്‍ക്കും ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് നിലവില്‍ ജിഎസ്ടി സെസ് ഈടാക്കുന്നത്. ഒരു ശതമാനംമുതല്‍ 290 ശതമാനംവരെയാണ് സെസ്.

Top